
കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ തിരയിൽ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കുട്ടികളെ കണ്ടെത്താനായി ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചിട്ടും ആളുകളത് കാര്യമായെടുക്കുന്നില്ലെന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ആളുകൾക്ക് കടലിലേക്കിറങ്ങാനാകാത്ത വിധം വേലി കെട്ടുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരാണ് രാവിലെ എട്ടുമണിയോടെ കളിക്കുന്നതിനിടെ, കടലിലകപ്പെട്ടത്. ബീച്ചിന് സമീപം ഫുട്ബോൾ കളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. രണ്ട് പേരെയും കാണാതാവുകയായിരുന്നു. കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. പൊലീസ് സംഘവും സ്ഥലത്തുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam