
കോഴിക്കോട്: ട്രാഫിക് പൊലീസിന്റെ പണി ജനത്തെ ഏൽപ്പിച്ചെന്നോ? കേട്ടിട്ട് അമ്പരക്കേണ്ട. കോഴിക്കോട് സിറ്റിയിൽ ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാൻ കണ്ടെത്തിയൊരു വഴിയാണിത്. ശ്രമം വൻ വിജയമായെന്ന് മാത്രമല്ല, മാസം ലക്ഷം രൂപ വച്ച് 12 മാസം കൊണ്ട് 12 ലക്ഷം രൂപ സർക്കാരിന്റെ ഖജനാവിലെത്തുകയും ചെയ്തു.
കോഴിക്കോടുകാർക്ക് മൊബൈൽ ക്യാമറ മൊഞ്ചുളള സെൽഫിയ്ക്ക് മാത്രമല്ല. ട്രാഫിക് നിയമ ലംഘകർക്ക് കുരുക്കിടാൻ കയർ കൂടിയാണ്. റോഡരികിൽ എന്ത് നിയമലംഘനം കണ്ടാലും അതുടൻ മൊബൈലിൽ പകർത്തി 6238488686 എന്ന ട്രാഫിക് പൊലീസിന്‍റെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക മാത്രമാണ് ഇതിൽ ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ ട്രാഫിക് പൊലീസ് നോക്കിക്കോളും.
സംഭവം പൊലിസ് അന്വേഷിക്കും. കുറ്റം സ്ഥിരീകരിക്കുകയാണെങ്കിൽ പിഴയൊടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. നടപടിയെടുത്താൽ വിവരം സന്ദേശം അയച്ചവർക്ക് ലഭിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കാലിക്കറ്റ് സിറ്റിസൺ വിജിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
പദ്ധതി തയ്യാറാക്കി ഒരു വർഷം പൂർത്തിയാക്കിനിരിക്കെ 17,706 ട്രാഫിക് ലംഘനങ്ങളാണ് കോഴിക്കോടുകാരുടെ ക്യാമറ കണ്ണിൽ പെട്ടത്. ഹെൽമറ്റില്ലാതെ ബൈക്ക് സവാരി നടത്തിയവരും സീറ്റ് ബെൽറ്റിടാതെ പൊതു ജനത്തിന്‍റെ ക്യാമറ കുരുക്കിൽപ്പെട്ടവരുമാണ് ഏറെയും. ഇതു കൂടാതെ അമിത വേഗക്കാരെയും സീബ്രാ ലൈനിൽ വാഹനം നിർത്തിയിട്ടവരെയും ജനങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. പരാതികൾ തീർപ്പാക്കിയപ്പോൾ ഫോട്ടൊയുടെ കൂടെ 12 ലക്ഷത്തോളം രൂപ കൂടിയാണ് ഖജനാവിലെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam