തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻഡിഎയിൽ തർക്കം. സാബു എം ജേക്കബ്ബ് മത്സരിക്കുകയാണെങ്കിൽ മാത്രമേ തൃപ്പൂണിത്തുറ സീറ്റ് ട്വന്‍‌റി20ക്ക് നൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയിൽ ഉയർന്ന വികാരം

കൊച്ചി: രണ്ട് നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥികൾ ആരാവണം എന്നതിൽ എൻഡിഎയിൽ തർക്കം. ആദ്യത്തേത് തൃപ്പൂണിത്തുറയാണ്. തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബ്ബോ അതോ അഖിൽ മാരാരോ എന്ന കാര്യത്തിലാണ് എൻഡിഎയിൽ തർക്കം. സാബു എം ജേക്കബ്ബ് മതിയെന്ന് ബിജെപി പറയുമ്പോൾ അഖിൽ മാരാരെ മത്സരിപ്പിക്കാം എന്ന നിലപാടിലാണ് ട്വന്‍‌റി20. സാബു എം ജേക്കബ്ബ് മത്സരിക്കുകയാണെങ്കിൽ മാത്രമേ തൃപ്പൂണിത്തുറ സീറ്റ് ട്വന്‍‌റി20ക്ക് നൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയിൽ ഉയർന്ന വികാരം. മുൻസിപ്പാലിറ്റി ഭരണം അടക്കം പിടിച്ച സാഹചര്യത്തിൽ ജയസാധ്യത പരിഗണിച്ചു വേണം സ്ഥാനാർത്ഥിയെ നിർത്താൻ എന്നാണ് ബിജെപിയിൽ ഉയർന്ന അഭിപ്രായം. എന്നാൽ മത്സരിക്കാനുള്ള താത്പര്യം സാബു എം ജേക്കബ്ബ് ഇതുവരെ അറിയിച്ചിട്ടില്ല.

അതേസമയം കൊടുങ്ങല്ലൂർ സീറ്റിൽ ബിഡിജെഎസും ട്വന്‍റി20യും അവകാശവാദം ഉന്നയിക്കുകയാണ്. എന്നാൽ ബി ഗോപാലകൃഷ്ണൻ നേരത്തെ തന്നെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണെന്നും അതിനാൽ ഘടക കക്ഷികളല്ല ബിജെപി തന്നെയാണ് ആ സീറ്റിൽ മത്സരിക്കേണ്ടതെന്നുമാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. സംസ്ഥാനത്ത് നൂറോളം സീറ്റുകളിൽ മത്സരിക്കാനാണ് എൻഡിഎ തീരുമാനം.