
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണമെന്ന് കോഴിക്കോട് കോർപറേഷൻ. ഇത് സംബന്ധിച്ച് ഇന്ന് തന്നെ കോർപറേഷൻ ബാങ്ക് അധികൃതർക്ക് കത്ത് നൽകും. മുഴുവൻ ഇടപാടുകളുടെയും വിശദാംശങ്ങളും കോർപറേഷൻ തേടും.
അതേസമയം മാനേജർ പിഎ റിജിൽ കോർപറേഷനിൽ നിന്ന് തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപയും ഓഹരി വിപണിയിൽ ഊഹക്കച്ചവടത്തിന് ഇറക്കിയെന്ന് പോലീസ് പറയുന്നു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ബാക്കി തുക വായ്പാ തിരിച്ചടവിനും ഓൺലൈൻ ഗെയിം കളിക്കാനും ഉപയോഗിച്ചുവെന്നുമാണ് കണ്ടെത്തൽ.
ബാങ്കിന് മുന്നിൽ ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തി. കോഴിക്കോട് കോർപറേഷന്റെ നഷ്ടപ്പെട്ട പണം ഉടൻ ബാങ്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു എൽ ഡി എഫിന്റെ പ്രതിഷേധം. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെയിൽ ശാഖയിലേക്കും തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖയിലേക്കും പ്രതി റിജിൻ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലം ശാഖയിലേക്കുമാണ് എൽ ഡി എഫ മാർച്ച് നടത്തിയത്. മെയിൻ ബ്രാഞ്ചിലേക്ക് നടന്ന മാർച്ച് സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. കോർപറേഷന്റെ പണം നഷ്ടപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം. രാവിലെ 10.30ന് കോർപറേഷൻ ഓഫീസിലേക്ക് നടന്ന മാർച്ച് കെ പി സി സി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam