
തിരുവനന്തപുരം: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി സ്ഥിരം സംവിധാനം സ്ഥാപിച്ചു. കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെഎസ്ആർടിസി പുതിയതായി സബ്സ്റ്റേഷൻ സ്ഥാപിച്ചത്. കെഎസ്ആർടിസി 99,18,175 രൂപ ചിലവാക്കിയതോടൊപ്പം 81,33,983 രൂപ കെഎസ്ഇബിക്ക് അടച്ചതും ഉൾപ്പടെ 1,80,52,158 രൂപ ചിലവഴിച്ചാണ് ഒരേ സമയം 4 ബസുകൾക്ക് അതിവേഗം ചാർജ് ചെയ്യാവുന്ന സബ്സ്റ്റേഷൻ സ്ഥാപിച്ചത്. ഇതോടെ വൈദ്യുതി തടസങ്ങളില്ലാതെ മികച്ച രീതിയിൽ ബസുകള്‍ ചാർജ് ചെയ്യാനാകും.
നാല് ബസുകൾ ഒരേ സമയം ഒരു ചാർജിംഗ് ഗൺ ഉപയോഗിച്ച് സ്ലോ ചാർജിംഗും, രണ്ട് ഗൺ ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാർജിംഗും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാർജിംഗ് ചെയ്യുക. പകൽ സമയം അതിവേഗം ചാർജും ചെയ്യാൻ സാധിക്കും. നിലവിൽ 40 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലർ സർവ്വീസിനായി കെഎസ്ആർടിസി ഉപയോഗിക്കുന്നത്. 10 ബസുകൾ കൂടി ഡിസംബർ - ജനുവരി മാസത്തിൽ സിറ്റി സർക്കുലർ സർവ്വീസിന്റെ ഭാഗമാകും. വികാസ് ഭവൻ, പേരൂർക്കട, തിരുവനന്തപുരം സെൻട്രൽ, പാപ്പനംകോട് സെന്റർ വർക്ക്ഷോപ്പ് എന്നിവടങ്ങിലും താൽക്കാലിക ചാർജിംഗ് സ്റ്റേഷനുകൾ നിലവിലുണ്ട്.
സ്മാർട്ട് സിറ്റിയുടെ ഫണ്ടിൽ നിന്നും വാങ്ങുന്ന 9 മീറ്റർ നീളമുള്ള 125 ബസുകളുടെ ടെന്റർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ ടെന്ററിൽ 3 കമ്പനികളാണ് പങ്കെടുത്തിരിക്കുന്നത്. കൂടാതെ കിഫ്ബി മുഖേന 12 മീറ്റർ നീളമുള്ള 150 ബസുകൾ വാങ്ങാനുള്ള ടെന്റർ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്രയേറെ ബസുകൾക്ക് ചാർജിംഗ് സബ്സ്റ്റേഷൻ അനിവാര്യമായ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഇത്തരത്തിലുള്ള സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
പാപ്പനംകോട്, ഈഞ്ചയ്ക്കൽ എന്നിവിടങ്ങിൽ 5 ബസുകൾ വീതം ചാർജ് ചെയ്യാവുന്ന സബ്സ്റ്റേഷനുകൾ പ്രവർത്തനം പുരോഗമിക്കുകയാണ്. വെഞ്ഞാറമൂട്, കിളിമാനൂർ, ആറ്റിങ്ങൽ , കണിയാപുരം, പേരൂർക്കട, നെയ്യാറ്റിൻകര, പാറശ്ശാല, നെടുമങ്ങാട്, തമ്പാനൂർ സെൻട്രൽ എന്നിവടങ്ങളിലും സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam