കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും കലോത്സവം: കലാ മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്

Published : Dec 26, 2022, 10:59 AM IST
കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും കലോത്സവം: കലാ മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്

Synopsis

കുരുന്നുകളുടെ കലാസംഗമത്തിന്റെ പകലിരവുകൾക്കായി കോഴിക്കോട് അന്തിമ ഒരുക്കത്തിലാണ്. ഏഴ് വർഷത്തിന് ശേഷമാണ് കോഴിക്കോട് കലോത്സവം എത്തുന്നത്.

കോഴിക്കോട്: കൊവിഡ് കാലത്തിന് ശേഷം വീണ്ടുമൊരു കലോത്സവമെത്തുന്നു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന മേളയ്ക്ക് ഇക്കുറി വേദിയാവുന്നത് കോഴിക്കോടാണ്. ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക് എത്തുന്നത്. 

കുരുന്നുകളുടെ കലാസംഗമത്തിന്റെ പകലിരവുകൾക്കായി കോഴിക്കോട് അന്തിമ ഒരുക്കത്തിലാണ്. ഏഴ് വർഷത്തിന് ശേഷമാണ് കോഴിക്കോട് കലോത്സവം എത്തുന്നത്. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ പുരുഷാരം തിങ്ങിനിറഞ്ഞ കാഴ്ചയാണ് 2015ലെ കലോത്സവത്തിൽ കോഴിക്കോട് കണ്ടത്. അന്ന് കോഴിക്കോട് വേദിയാകുന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. കൊച്ചി മെട്രോയുടെ നിർമ്മാണജോലികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് വേദി എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മാറ്റുന്നത്. മലബാർ ക്രിസ്ത്യൻ കോളേജായിരുന്നു പ്രധാനവേദി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടകൻ

ഏഴ് ദിവസമായി 14 വേദികളിലായി നടന്ന കലോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമാക്കി മാറ്റുകയായിരുന്നു കോഴിക്കോട്. എല്ലാ വേദികളിലും ജനസാഗരം. ഇ‍ഞ്ചോടിച്ചുള്ള പോരാട്ടത്തിൽ കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം. ഉദ്യോഗത്തിനൊടുവിൽ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടൻ ജയറാം ഇരുജില്ലകളെയും ചാംപ്യമൻമാരായി പ്രഖ്യാപിച്ചു.

ഇക്കുറിയും സംസ്ഥാന സ്കൂൾ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ കോഴിക്കോട്ടെ ഒരുക്കങ്ങൾ തകൃതിയാണ്. പതിനാലായിരത്തോളം കലാകാരൻമാരുടെ പ്രകടനങ്ങൾക്ക് ആതിഥ്യമരുളാൻ മലബാറിൻറെ മനസൊരുങ്ങി കഴിഞ്ഞു. മുഖ്യവേദിയായ വിക്രം മൈതാനത്ത് പന്തൽ ഉയരുകയാണ്. അറുപതിനായിരം ചതുരശ്ര അടി വലിപ്പത്തിൽ, പതിനയ്യായിരം പേർക്ക് ഇരിപ്പിടമുള്ള കൂറ്റൻ പന്തലാണ് വിക്രം മൈതാനിയിൽ ഉയരുന്നത്.  

ഉദ്ഘാടന സമ്മേളനം തൊട്ട് കലോത്സവത്തിൽ ഉടനീളം പുതുമകൾ നിറയ്ക്കാനാണ് ആലോചന. 24 വേദികളിലും മികവുറ്റ സൗകര്യങ്ങൾ. വേദികൾ കണ്ടുപിടിക്കാനും സഹായത്തിനും കോഴിക്കോട് സിറ്റി പൊലീസിൻറെ ക്യൂ ആർ കോഡ്. ഹരിത ചട്ടം നടപ്പാക്കാൻ കോർപറേഷനും രംഗത്തുണ്ട്. കലോത്സവത്തിന് രുചിവൈവിധ്യമൊരുക്കാൻ പഴയിടത്തിൻറെ പതിവ് സദ്യവട്ടം ഇക്കുറിയുമുണ്ട്. പതിനെട്ടായിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്