
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർക്കെതിരായ ആക്രമണിന്‍റെ ദൃശ്യങ്ങൾ പുറത്ത്. മർദനത്തിലേക്ക് നയിച്ച തർക്കത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡിവൈഎഫ്ഐ നേതാവ് അരുണിനെയും കുടുംബത്തെയും സുരക്ഷാ ജീവനക്കാർ തടയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരുൺ സുരക്ഷാ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിന്നാലെയാണ് 15 പേർ സംഘടിച്ചെത്തി ജീവനക്കാരെ ക്രൂരമായി ആക്രമിച്ചത്.
സംഭവത്തില്‍ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അക്രമത്തിന്‍റെ സിസിടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.
Also Read: സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവം,ഒടുവിൽ കേസെടുത്ത് പൊലീസ് ,ഡി വൈ എഫ് ഐ നേതാവ് അരുൺ ഒന്നാം പ്രതി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ അക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധം കടുത്തതോടെ ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് പൊലീസ് അരുണിനെ പ്രതി ചേര്‍ത്തു. അരുണുള്‍പ്പെടെ പതിനാറ് പേര്‍ക്കെതിരെയാണ് കേസ്. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പ്രകടനം നടത്തി.
അക്രമത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ പി ഷംസുദ്ധീനെ മര്‍ദിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാര്‍ അപമര്യാദയമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam