
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ നാട്. കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശി ചന്തുവിന്‍റെ മകന്‍ വി സി സുനില്‍(40) ആണ് ദാരുണമായി മരിച്ചത്. സുനിലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനായ സുനില്‍ ഓണം അവധിക്കായി നാട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം രാവിലെ പതിനൊന്നോടെ കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുനിലിനെ ആക്രമിച്ചത്.
സുനിലിന്‍റെ വയറില്‍ കുത്തേറ്റു. വായാട് തെക്ക് നെല്ലിപ്പുഴ ജോസ്‌ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപമായിരുന്നു സംഭവം. സാരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുനിലിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാന്‍ സോളര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ചാര്‍ജിങ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. സ്ഥിരമായി പ്രദേശത്ത് എത്താറുള്ള കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam