
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവർത്തകർക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി. പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണം എന്ന് കെപിസിസി ആവശ്യപ്പെട്ടെന്ന് ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സിഎഎക്കെതിരെ മോദിയുടെയും അമിത് ഷായുടെയും കോലങ്ങൾ കത്തിച്ചതാണ് ഗൗരവമായ കേസുകളായി സർക്കാർ കാണുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇത്തവണയും ബിജെപി അകൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി മോദി എത്ര തവണ കേരളത്തിൽ വരുന്നോ, അതിനനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കും. അതുകൊണ്ട് കൂടുതൽ തവണ മോദി വരണമെന്നും ചെന്നിത്തല പറഞ്ഞു.
വാജ്പേയി സർക്കാരിനുണ്ടായ അതേ ഗതിയാവും രണ്ടാം മോദി സർക്കാറിനും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ചത് കോൺഗ്രസ് ആണ്. അക്കാര്യത്തിൽ പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട. ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെങ്കിൽ സ്റ്റാഫിനോട് ആരോടെങ്കിലും ചോദിച്ചെങ്കിലും മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam