'സുധാകരനാണ്, അശ്ലീലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല'; കടുത്ത വിമര്‍ശനവുമായി എ എ റഹീം എംപി

By Web TeamFirst Published May 17, 2022, 10:40 PM IST
Highlights

ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ.

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ  (KPCC President K Sudhakaran) കടുത്ത വിമര്‍ശനവുമായി എ എ റഹീം എംപി (A A Rahim MP). മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നത്. അത്ഭുതമില്ല,സുധാകരനാണ്, ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ. വ്യാജ ഡോക്ടറായ മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്. എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസിലായിട്ടുമില്ല. തനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണ് സുധാകരന്‍. ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്നത്.

ഉടയാത്ത ഖദറും കറപുരണ്ട മനസുമാണ് സുധാകരൻ. ധാർഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും. ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേതെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണ്. ആ ഭീതിയാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരം തരം താണ പ്രസ്‍താവന നടത്താൻ കാരണം. ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കലുമാണ് ലക്ഷ്യം. കേരളം ഇതെല്ലാം കേൾക്കുന്നുണ്ട്. തൃക്കാക്കരയും കേരളമാകെയും കേൾക്കാൻ ആഗ്രഹിക്കാത്ത മോശമായ ഭാഷാ പ്രയോഗമാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. ജനഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയൻ. സുധാകരന്റെ അധിക്ഷേപത്തിനു തകർക്കാൻ കഴിയില്ല പിണറായി എന്ന കരുത്തിനെ. കേരളത്തിന്റെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി. തൃക്കാക്കരയിലെ വോട്ടർമാർ സുധാകരന് മറുപടി നൽകുമെന്നും റഹീം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രസ്‌താവന നെറികെട്ടതാണെന്നും ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്നും സിപിഎം പ്രതികരിച്ചു. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ്‌ തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം മുന്നേറ്റത്തിന്‌ ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്‌. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌ യുഡിഎഫ്‌. ഇതിന്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌ ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

കോണ്‍ഗ്രസിന്‍റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിറിന്‌ ശേഷമാണ്‌ ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ മാറുന്ന മുഖമാണോ ഇതെന്ന്‌ സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ മറ്റ്‌ കോണ്‍ഗ്രസ് നേതാക്കളുടെയും യുഡിഎഫ്‌ നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്‌.

രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ്‌ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ്‌ നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിന്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്‌. പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലം മാറുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

click me!