
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുധാകരന്‍ വാർത്താ കുറിപ്പിൽ പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോള്‍ വിലവര്‍ധനവിന്‍റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വര്‍ധന ജനജീവിതം കൂടുതല്‍ ദുസഹമാക്കും. പിണറായിയുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശനും പ്രതികരിച്ചു.
അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് വിഡി സതീശൻ പറഞ്ഞു.
Read More : വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന; ഏപ്രിൽ മുതൽ 12 പൈസ അധിക വർധന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam