കെപിസിസി പുനസംഘടന; കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക്

By Web TeamFirst Published Aug 10, 2021, 10:00 AM IST
Highlights

ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം.

ദില്ലി: കെപിസിസി പുനസംഘടന ചർച്ചകൾക്കായി സുധാകരനും സതീശനും ഈ ആഴ്ച അവസാനം ദില്ലിക്ക് പോകും.  ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക.

ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും  ഉമ്മൻചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമ തീരുമാനത്തിലെത്താൻ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാൻഡിനെ കാണാൻ കെപിസിസി അധ്യക്ഷൻ തീരുമാനിച്ചത്. സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

എംപിമാരോ എംഎൽഎമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം. കൊല്ലത്ത് ഐ ഗ്രൂപ്പിൽ തന്നെ തർക്കം രൂക്ഷമാണ്. കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ഒരു പേര് മാത്രം നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവന്തപുരത്ത് ഐഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നു. കണ്ണൂരിൽ കെ സുധാകരന്റെ താല്പര്യം നിർണ്ണായകമാണ്. പാലക്കാട് എ വിഗോപിനാഥ് ആവശ്യം ശക്തമാക്കുകയാണെങ്കിലും വി ടി ബലറാമിനോടാണ് നേതാക്കൾക്ക് താല്പര്യം.  പി കെ ജയലക്ഷമിയെ വയനാടും പത്മജയെ തൃശൂരും പരിഗണിക്കുന്നുണ്ട്. മുതിർന്ന നേതാക്കളുമായി വീണ്ടും ആശയവിനയം നടത്തിയ ശേഷമാകും നേതാക്കളുടെ ദില്ലി യാത്ര.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!