മുല്ലപ്പള്ളിക്കെതിരായ പ്രസ്താവന; അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും

By Web TeamFirst Published Jul 24, 2019, 12:49 PM IST
Highlights

മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെപിസിസി നേതൃത്വം അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി പരസ്യമായി വിമര്‍ശിച്ചതിനെതിരെയാണ് അനില്‍ അക്കര രംഗത്ത് വന്നത്. സംഭവത്തില്‍ കെപിസിസി നേതൃത്വം അതൃപ്തി അറിയിച്ചു. 

രമ്യ ഹരിദാസിന്‍റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്നായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര പറഞ്ഞു. കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

മാസങ്ങളായി തൃശൂരിന് ഡിസിസി പ്രസിഡന്‍റില്ലെന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റിനെ നിയമിക്കാത്തതിന്‍റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്‍റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കണമെന്നും അനില്‍ അക്കരെ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും ഡിസിസി പ്രസിഡന്‍റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതേസമയം, പകരം സംവിധാനം വരുംവരെ ടി എൻ പ്രതാപൻ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരും.

click me!