
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി കെപിസിസി അന്വേഷിക്കും. ഇതിനായി പാർട്ടി കമ്മീഷനെ വെക്കും. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ആവശ്യപ്പെടും. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം നൽകിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തു.
പരാതിക്കാരിയായ യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെ. "ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളിൽ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു".
കോവളം പൊലീസിനെതിരെയും യുവതി ഉന്നയിക്കുന്നത് ഗുരുതര ആരോപണമാണ്. "പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടു, പരാതി നൽകിയതിന് ശേഷം ഈ മാസം 9 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും തന്നെ എംഎൽഎ ബലമായി പിടിച്ചിറക്കി. എംഎൽഎ തന്നെ കൊണ്ടുപോയി കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്ത് തീർപ്പായെന്ന് എംഎൽഎ അറിയിച്ചു. എഴുതി നൽകാൻ എസ്എച്ച്ഒ ആവശ്യപ്പെട്ടു". എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ട് ബ്ളാക്ക് മെയിൽ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകി. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.
ഒത്ത് തീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം കോവളം പൊലീസ് തള്ളുന്നു. പരാതി നൽകിയതിന് പിന്നാലെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യുവതി മൊഴി നൽകാൻ എത്തിയില്ലെന്നാണ് കോവളം പൊലീസ് വിശദീകരണം. കഴിഞ്ഞമാസം 29 നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് എംൽഎയ്ക്ക് എതിരെ പരാതി നൽകിയത്. അതിൽ ദോഹോപദ്രവും ഏല്‍പ്പിച്ചു എന്ന് മാത്രമായിരുന്നു പറഞ്ഞത്. മൊഴിയെടുക്കല്‍ വൈകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് നാടകീയമായി ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന പരാതി വഞ്ചിയൂർ പൊലീസിന് നൽകിയത്. ഇതിനിടെ യുവതിയെ നെയ്യാറ്റിൻകരയിൽ നിന്നും കോവളം പൊലീസ് കണ്ടെത്തി. കാണാനില്ലെന്ന കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. വിശദമായ മൊഴി നൽകാൻ യുവതി കോവളം സ്റ്റേഷനിൽ രാവിലെയെത്തി. മൊഴി എടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam