തിരുവനന്തപുരം: സോളാർ - നോൺ സോളാർ നിർമിത വൈദ്യുതി കൃത്യമായ അളവിൽ തീർച്ചയായും വാങ്ങണമെന്ന കേന്ദ്രനിർദേശത്തെത്തുടർന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതെന്ന് കെഎസ്ഇബി ചെയർമാൻ എസ് എസ് പിള്ള. കരാറിൽ സംസ്ഥാനസർക്കാരിന് ഒരു പങ്കുമില്ല. കരാർ കെഎസ്ഇബിയും കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷനുമായാണ്. കാറ്റാടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 2.82 രൂപ എന്നത് ഏറ്റവും ചെറിയ നിരക്കാണ്. പത്ത് വർഷത്തിനിടയിൽ ലഭിച്ച ഏറ്റവും ചെറിയ നിരക്കാണിതെന്നും, രണ്ട് രൂപയ്ക്ക് സോളാർ ലഭിക്കില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. സ്വന്തം ഭൂമി നൽകിയതിനാൽ മാത്രം രാജസ്ഥാന് യൂണിറ്റിന് 2 രൂപക്ക് ലഭിക്കുമെന്നും, ഏറ്റവും ചെറിയ തുകയായതിനാൽത്തന്നെയാണ് കരാർ ഒപ്പുവച്ചതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന് കീഴിലുള്ള സോളാർ എനർജി കോർപ്പറേഷനുമായാണ് കെഎസ്ഇബിയ്ക്ക് കരാറുള്ളത്. ഇതിനായി കെഎസ്ഇബിക്ക് പ്രത്യേക കമ്മിറ്റിയുണ്ട്. വൈദ്യുതി വകുപ്പിന് പോലും ഇതിൽ ഉത്തരവാദിത്തമില്ല. സോളാർ എനർജി കോർപ്പറേഷൻ വഴി അദാനിയുടെ കമ്പനിയിൽ നിന്ന് മാത്രമല്ല, മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിൽ 75 മെഗാവാട്ട് മാത്രമാണ് അദാനിയുടെ കമ്പനിയിൽ നിന്ന് വാങ്ങുന്നത്. ഇത് വരെ 2 രൂപക്ക് ആരും വൈദ്യുതി ഓഫർ ചെയ്തിട്ടില്ല. ഇത് ഏറ്റവും കുറഞ്ഞ തുകയാണ് എന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
സോളാർ - നോൺ സോളാർ കൃത്യമായ അളവ് വാങ്ങണമെന്ന് നിയമമുണ്ട്. സോളാറിൽ പോലും ഇതിൽ കുറച്ച് വാങ്ങാൻ കഴിയില്ല. സോളാറും നോൺ സോളാറും നിശ്ചിത തുകക്ക് വാങ്ങിയേ തീരൂ. അതല്ലെങ്കിൽ പിഴയുണ്ടാകുമെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
അദാനിയുമായുള്ള വൈദ്യുതി കരാർ ഉയർത്തി തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സർക്കാറിന്‍റെ ബിജെപി ബന്ധവും അഴിമതിയും ഒരുമിച്ച് ഉന്നയിക്കുകയാണ് കോൺഗ്രസ്. കരാറിനെ കുറിച്ച് എഐസിസി വക്താവ് രൺദീപ് സിംഗ് സുർവേ വാല ഉന്നയിച്ച ആക്ഷേപങ്ങൾ ആവർത്തിച്ചാണ് ചെന്നിത്തല സർക്കാറിനെ വെട്ടിലാക്കാൻ ശ്രമിക്കുന്നത്. കാറ്റാടിയിൽ നിന്നും അദാനി ഗ്രൂപ്പ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി 25 വർഷത്തേക്ക് 8850 കോടി രൂപക്ക് വാങ്ങാനുള്ള കരാറിൽ വൻ അഴിമതിയെന്നാണ് ആക്ഷേപം. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ യൂണിറ്റിന് 2.81 രൂപ നിരക്കിലുള്ള കരാറിനെയാണ് ചെന്നിത്തല ചോദ്യം ചെയ്യുന്നത്. എന്നാൽ പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിക്ക് വില കൂടുതൽത്തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസർക്കാർ ഇതിനെ നേരിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam