ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. കടുത്ത അച്ചടക്ക ലംഘനമാണ് കുഞ്ഞികൃഷ്ണൻ നടത്തിയതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി
കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്താസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനിൽക്കുന്ന കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്ത ശേഷം പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും സൂചന നൽകിയിരുന്നു. ഇരുവരും നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിശദവിവരങ്ങൾ
ആരോപണ വിധേയരെ സംരക്ഷിച്ചാണ് പാർട്ടി സെക്രട്ടറി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. പണം നഷ്ടപ്പെട്ടിട്ടില്ല എന്നും നടപടി ജില്ലാ ഘടകം പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഗതി വരുമോ എന്ന് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന് ഭയം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. അതിനിടെ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് - ബി ജെ പി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഏരിയാ സെക്രട്ടറി ഉൾപ്പെടെ 25 പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.


