'വേണ്ടത്ര ധാരണയുണ്ടാവില്ല, അബദ്ധജടിലമായ വാദങ്ങള്‍'; ആർ ശ്രീലേഖയുടെ പരാമര്‍ശങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി

Published : May 10, 2024, 06:31 PM IST
'വേണ്ടത്ര ധാരണയുണ്ടാവില്ല, അബദ്ധജടിലമായ വാദങ്ങള്‍'; ആർ ശ്രീലേഖയുടെ പരാമര്‍ശങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി

Synopsis

സോളാര്‍ ബില്ലിംഗ് തട്ടിപ്പാണ്, അമിത തുകയാണ് കെഎസ്ഇബി ഈടാക്കുന്നത്, സോളാര്‍ സ്ഥാപിക്കുമ്പോള്‍ ഓണ്‍ഗ്രിഡ് ആക്കരുത് തുടങ്ങിയ കാര്യങ്ങളാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

തിരുവനന്തപുരം: സോളാര്‍ ബില്ലിംഗ് സംബന്ധിച്ച ആര്‍ ശ്രീലേഖ ഐപിഎസിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് കെഎസ്ഇബി. സൗരോര്‍ജ്ജ ബില്ലിംഗിനെപ്പറ്റി ധാരണയില്ലാത്തത് കൊണ്ടാണ് ശ്രീലേഖയുടെ തെറ്റിദ്ധാരണകളെന്ന് വൈദ്യുത ബില്ലിലെ വിവരങ്ങള്‍ വിശദീകരിച്ച് കെഎസ്ഇബി പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രീലേഖ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും കെഎസ്ഇബി കൂട്ടിച്ചേര്‍ത്തു. ആര്‍ ശ്രീലേഖ ഫേസ്ബുക്കില്‍ ഉന്നയിച്ച ഓരോ വാദങ്ങളും വിശദീകരിച്ച് കൊണ്ടാണ് കെഎസ്ഇബി രംഗത്തെത്തിയത്. സോളാര്‍ ബില്ലിംഗ് തട്ടിപ്പാണ്, അമിത തുകയാണ് കെഎസ്ഇബി ഈടാക്കുന്നത്, സോളാര്‍ സ്ഥാപിക്കുമ്പോള്‍ ഓണ്‍ഗ്രിഡ് ആക്കരുത് തുടങ്ങിയ കാര്യങ്ങളാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. 

കെഎസ്ഇബിയുടെ വിശദീകരണ കുറിപ്പ്: ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാര്‍ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തില്‍ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൗരോര്‍ജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. 

ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങള്‍ തന്നെ പരിശോധിക്കാം. 5 കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 557 യൂണിറ്റ് ആണ് നിലയത്തില്‍ നിന്നും ഉത്പാദിപ്പിച്ചത്. അതില്‍ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ -399 യൂണിറ്റ്,  വൈകീട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ - 247 യൂണിറ്റ്,  രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളില്‍ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു. ആകെ ഉപയോഗിച്ച വൈദ്യുതിയില്‍ നിന്നും നിന്നും ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബില്‍ ചെയ്യുക.. അതായത് 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്. ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ബില്ലില്‍ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം.

സൗരോര്‍ജ്ജ നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോള്‍ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓണ്‍ഗ്രിഡ് സംവിധാനത്തെക്കാള്‍ മെച്ചമാണ് ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊര്‍ജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാര്‍ സംവിധാനവും.

പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, 'അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കിക്കൊണ്ടിരിക്കും' എന്ന പരാമര്‍ശവും വസ്തുതയല്ല. ലൈനില്‍ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജനിലയത്തില്‍ ഉത്പാദനം നടക്കുകയില്ല. കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റില്‍ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകല്‍ സമയത്തെ (സോളാര്‍ മണിക്കൂറുകള്‍) വിലയെക്കാള്‍ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനു പുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. 

ആകെ വൈദ്യുതി വാങ്ങല്‍ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്. സൗരോര്‍ജ്ജ നിലയത്തില്‍ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകര്‍ ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്നതും പകല്‍ സമയത്ത് രാജ്യത്തെ സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്.

ആ നിരക്കനുസരിച്ചാണ് എക്‌സ്‌പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാര്‍ഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാര്‍ ഉത്പാദകര്‍ക്ക് കൈമാറുന്നതും. പകല്‍ സമയത്ത് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നല്‍കുകയാണ് കെ എസ് ഇ ബി. വസ്തുതകള്‍ ഇതാണെന്നിരിക്കെ, മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്.

'നീ ഇത്തവണ റിമാന്‍ഡാണ്, നോക്കിക്കോ..'; പൊലീസില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനം, വിവരിച്ച് 18കാരന്‍
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ
എംബിബിഎസ് വിദ്യാർഥികളിൽ നിന്നുള്ള അധിക ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ സർക്കാർ നടപടി നിർണായകം; ഇടപെടണമെങ്കിൽ സർക്കാർ നിർദേശം വേണമെന്ന് ഫീസ് റഗുലേറ്ററി കമ്മീഷൻ