
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധയിടങ്ങളിലായി മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
വൈദ്യുതി അപകടം ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ നിർദ്ദേശങ്ങൾ:
രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാന്‍ അനുവദിക്കുകയും അരുത്. കെഎസ്ഇബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്.
ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തി വിടാത്ത മറ്റെന്തെങ്കിലും വസ്തുവോ കൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെഎസ്ഇബി ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം. ഓര്‍ക്കുക, ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912-ല്‍ വിളിച്ചോ, 9496001912 എന്ന നമ്പരില്‍ കോള്‍/വാട്സ്ആപ് മുഖേനയോ വൈദ്യുതി തടസം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവെയ്ക്കാതെ കെ.എസ്.ഇ.ബി ജീവനക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തി വരുന്നു. ദുര്‍ഘടമായ സാഹചര്യം മനസിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam