
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ദമ്പതികളെ രാത്രി ഡിപ്പോയിൽ എത്തിക്കാതെ എംസി റോഡിൽ ഇറക്കിവിട്ടതായി പരാതി. കാട്ടാക്കട ഡിപ്പോയിലെ എടികെ 104 നമ്പർ ബസിലാണ് സംഭവം. ഇന്നലെ പുലർച്ചെ 12.45ഓടെയാണ് സംഭവം നടന്നത്. മുത്തോലപുരം സ്വദേശികളായ ദമ്പതികൾ തിരുവനന്തപുരം പോയി മടങ്ങി വരികയായിരുന്നു. കൂത്താട്ടുകുളം ഡിപ്പോയിൽ ഇറങ്ങേണ്ട ഇവരെ നടപ്പുറം ബൈപാസ് സമീപം ഇറക്കി വിട്ടതായാണ് പരാതി. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ഇരുചക്ര വാഹനം പാർക്ക് ചെയ്ത ശേഷമാണ് ഇവർ തിരുവനന്തപുരം പോയത്. ബൈപാസിൽ നിന്ന് ഡിപ്പോയിലേക്ക് ഏകദേശം അര കിലോമീറ്റർ ദൂരം ഉണ്ടായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. രാത്രി ഭാര്യയെ റോഡരികിൽ നിർത്തിയ ശേഷം ഡിപ്പോയിലേക്ക് നടന്ന് പോയി വാഹനം എടുത്ത് വന്നാണ് വീട്ടിലേക്ക് മടങ്ങിയത്.
ഡിപ്പോയിൽ എത്താൻ വൈകിയതിനാലാണ് ബസ് കയറാതിരുന്നതെന്ന് കണ്ടക്ടർ വിശദീകരിച്ചു. ഡിപ്പോയിൽ കയറാതെ യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് ഉയരുന്നത്. രാത്രി മിന്നൽ സർവീസുകൾ ഒഴികെയുള്ള എല്ലാ ബസുകളും കൂത്താട്ടുകുളം ഡിപ്പോയിൽ കയറണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും ജീവനക്കാരുടെ ഇത്തരം നടപടികൾക്കെതിരെ വിമർശനം ശക്തമാകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam