
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ്. കാഴ്ച മറഞ്ഞിട്ടും നിയന്ത്രണം നഷ്ടപ്പെടാതെ ഡ്രൈവര്‍ ബസ് ഒതുക്കി നിര്‍ത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ് ആര്‍ടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.
ഇന്നലെ രാവിലെ ഒമ്പതേകാലിനായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ബംഗ്ലൂരൂവിലേക്ക് തിരിച്ചതാണ് കെഎസ്ആര്‍ടിസി ഡീലക്സ് ബസ്. എക്സ്പ്രസ് ഹൈവേയിലൂടെ പോകുന്നതിനിടെ ബിഡദിയില്‍ വെച്ച് മുൻവശത്തെ ചില്ലിന് നേരെ മൂന്ന് മുട്ട ഏറിയുകയായിരുന്നു. കാഴ്ച മറക്കും വിധം രണ്ട് ചില്ലും മലിനമായി. മനസാന്നിദ്ധ്യം കൈവിടാതെ ഡ്രൈവര്‍ വേഗത കുറച്ച് ബസ് ഒതുക്കി നിര്‍ത്തി. ഇത് മൂലം വൻ അപകടം ഒഴിവായി. ബസിൽ അറുപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു
സംഭവത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം ഉയര്‍ന്നു. ഇതോടെയാണ് കെഎസ് ആര്‍ടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. മുമ്പ് ഇതേ റോഡില്‍ വെച്ച് സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും നിരവധി തവണ മുട്ടയേറ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ നിന്ന് ലോഡ് എടുത്തു കോഴിക്കോട്ടേക്ക് മടങ്ങവേ, ലോറിയുടെ ഗ്ലാസ്സിലേക്ക് മുട്ട എറിഞ്ഞെന്ന് കോഴിക്കോട് സ്വദേശി നിസാം പറഞ്ഞു. ആക്രമിക്കാനുള്ള ശ്രമം ആയിരുന്നു എന്നും വണ്ടി നിർത്താതെ പോന്നത് കൊണ്ട് രക്ഷപ്പെട്ടു എന്നാണ് നിസാം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam