
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി അനീഷ് കെ.എ (40) ക്കാണ് മർദ്ദനമേറ്റത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 14-ന് രാത്രി 7.50-ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അനീഷിനെതിരെ യാത്രക്കാരനായ ഒരാളും പരാതി നൽകിയിട്ടുണ്ട്.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജെഎൻ-475 എന്ന എസി ലോ ഫ്ലോർ ബസ്സിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബസിൽ മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്‌ത സീറ്റിലിരുന്ന യാത്രക്കാരനോട് അനീഷ് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് വരാനും കണ്ടക്ടർ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായാണ് 2 യാത്രക്കാർ ആക്രമിച്ചതെന്നാണ് അനീഷിൻ്റെ പരാതിയിൽ ആരോപിക്കുന്നത്. മൂക്കിനിടിച്ചതിനെ തുടർന്ന് നിലത്തുവീണ അനീഷിനെ പ്രതികൾ നെഞ്ചിന്റെ ഇടതുഭാഗത്തും മുഖത്തും തലയുടെ ഇടതുഭാഗത്തും ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സർക്കാർ ജീവനക്കാരനായ അനീഷിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
അതേസമയം മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് കണ്ടക്ടർ തങ്ങളെ കൈയ്യേറ്റം ചെയ്തെന്നാണ് യാത്രക്കാരൻ്റെ പരാതി. കോളറിന് പിടിച്ച് തള്ളിയെന്നും തല സീറ്റിൻ്റെ കമ്പിയിൽ ഇടിപ്പിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി റമീസാണ് പരാതിക്കാരൻ. സംഭവത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനീഷിൻ്റെയും റമീസിൻ്റെയും പരാതികളിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. കണ്ടക്ടറെ ആക്രമിച്ച കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 115(2), 126(2), 132, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 115(2), 126(2) വകുപ്പ് പ്രകാരമാണ് അനീഷിനെതിരായ പരാതിയിൽ കേസെടുത്തത്. എറണാകുളം സെൻട്രൽ എസ്ഐ എ.ആർ രാംലാലിനാണ് 2 കേസിന്റെയും അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam