
തൃശൂര്‍: തൃശൂരിൽ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡിൽ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ മര്‍ദിച്ചെന്നാണ് പരാതി. തൃശൂര്‍ കേച്ചേരിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‍കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‍കുമാറിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിൽ രാജേഷ്‍കുമാര്‍ കുന്നംകുളം പൊലീസിൽ പരാതി നൽകി. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്.
ഇതിനിടെയാണ് കുന്നംകുളത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരൻ തര്‍ക്കത്തിലേര്‍പ്പെട്ടതെന്നും മര്‍ദിച്ചതെന്നുമാണ് പരാതി. സംഭവത്തെതുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്‍റെ സര്‍വീസ് മുടങ്ങി. മര്‍ദനത്തിൽ പരിക്കേറ്റ രാജേഷ്‍കുമാര്‍ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്. ബസ് കേച്ചേരിയിൽ എത്തിയപ്പോള്‍ വലിയതോതിലുള്ള ഗതാഗതകുരുക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ രാജേഷ്‍കുമാര്‍ ബസിൽ നിന്ന് ഇറങ്ങി ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞുകൊടുക്കുന്നതിനിടെ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാഹനം മാറ്റുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്നായിരുന്നു ക്രൂര മര്‍ദനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam