കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിയ്ക്കുകയും 24 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൊച്ചി: കെഎസ്ആർടിസി ഡ്രൈവർമാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മുൻപ് ഇത് കൃത്യമായി നടപ്പിലക്കിയിരുന്നതാണ്. കൊവിഡ് കാരണം സർവീസുകൾ കുറച്ച് മാത്രമാണ് തുടങ്ങിയത്. പൂർണ തോതിൽ ആകുമ്പോൾ ഇത് നടപ്പാക്കും. വൈറ്റില അപകടം കാരണം സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിയ്ക്കുകയും 24 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവർ തിരുവനന്തപുരം പഴയോട് സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. കണ്ടക്ടർ സുരേഷ് ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് പുലർച്ചെ നാലു മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. മീഡിനിൽ ഇടിച്ചു കയറിയതിനു ശേഷമാണ് മരത്തിൽ ഇടിച്ചത്.