
തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും എന്ന പ്രതീക്ഷയിൽ ജീവനക്കാർ. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർക്കും എന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധന വകുപ്പിന് നിർദേശവും നൽകി. അതിന് പിന്നാലെ കെ എസ് ആർ ടി സിയിലെ ശമ്പള കുടിശ്ശിക പൂർത്തിയാക്കാൻ സർക്കാറിനോട് 207 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ജൂലൈ മാസത്തെ ശമ്പളം വിതരണം പൂർത്തിയാക്കാൻ 20 കോടി രൂപ, ആഗസ്റ്റിലെ ശമ്പളം നൽകാൻ 80 കോടി, ഓണം ഉത്സവബത്ത നൽകാൻ 57 കോടി, ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിന് 50 കോടി എന്നിങ്ങനെ വക തിരിച്ചാണ് പണം ആവശ്യപ്പെട്ടത്. ഇത്രയും പണം നൽകുന്നതിൽ ധന വകുപ്പിന് അതൃപ്തിയുണ്ട്. കെ എസ് ആർ ടി സിക്ക് സ്വന്തം നിലയ്ക്ക് എത്ര തുക സമാഹരിക്കാൻ ആകും എന്ന് ധന വകുപ്പ് ആരാഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കർശന നിർദേശം ഉള്ളതിനാൽ പരമാവധി തുക കെ എസ് ആർ ടി സിക്ക് അനുവദിക്കും എന്നാണ് പ്രതീക്ഷ . നടപടി ക്രമങ്ങൾക്ക് കൂടുതൽ സമയം എടുത്താൽ ഉത്രാടത്തിന് ആകും ബാക്കി ശമ്പളം കിട്ടാൻ സാധ്യത. എങ്കിലും പരമാവധി ഇന്ന് തന്നെ ശമ്പള വിതരണം നടത്താനുള്ള പരിശ്രമത്തിലാണ് ധനവകുപ്പും ഗതാഗത വകുപ്പും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam