
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെ 26 ആം തീയതി മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പളത്തോടൊപ്പം 2750 രൂപ ഓണം അലവൻസും കൂടി നൽകാൻ യൂണിയൻ പ്രതിനിധികളുമായി കെഎസ്ആർടിസി എംഡി നടത്തിയ ചർച്ചയിൽ തീരുമാനമായി. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകും. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസത്തിലും അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ യൂണിയൻ നേതാക്കൾ അറിയിച്ചു.
40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാന്‍ വൈകിയതാണ് കാരണം. കഴിഞ്ഞ ദിവസം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു എന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.