കെഎസ്ആര്‍ടിസിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി: മൂന്നാം വട്ട ചര്‍ച്ചയും പരാജയം, അധികവേതനം വേണമെന്ന് സിഐടിയു

Published : Aug 22, 2022, 08:02 PM ISTUpdated : Aug 22, 2022, 08:04 PM IST
കെഎസ്ആര്‍ടിസിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി:  മൂന്നാം വട്ട ചര്‍ച്ചയും പരാജയം,  അധികവേതനം വേണമെന്ന് സിഐടിയു

Synopsis

ശമ്പളം വിതരണം, യൂണിയൻ പ്രൊട്ടക്ഷൻ, ഡ്യൂട്ടി പരിഷ്കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആൻ്റണി രാജുവും വ്യക്തമാക്കി.


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ - ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിൻ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയിൽ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ടിഡിഎഫും ഐഎൻടിയുസിയും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുകയാണ്. 

ശമ്പളം വിതരണം, യൂണിയൻ പ്രൊട്ടക്ഷൻ, ഡ്യൂട്ടി പരിഷ്കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആൻ്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമര്‍ത്തൽ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകൾക്ക് തയ്യാറാണെന്നും തൊഴിൽ മന്ത്രി ശിവൻകുട്ടി അറിയിച്ചു. 

അതേസമയം സിംഗിൾ ഡ്യൂട്ടിയിൽ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണെന്നും പരിഷ്കാരമെന്ന പേരിൽ നടപ്പിലാക്കുന്നത് പരസ്പര വിരുദ്ധ നടപടികളാണെന്നും കെഎസ്ആര്‍ടിസി സിഎംഡി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ടിഡിഎഫ് വൈസ് പ്രസിഡൻ്റ് നൗഷാദ് ആരോപിച്ചു. 

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർത്താൽ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നും സിഐടിയു വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കി. 

മന്ത്രിമാരുമായുള്ള ചര്‍ച്ച നിരാശജനകമായിരുന്നുവെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു. 12 മണിക്കൂർ ജോലി ചെയ്താൽ മാത്രം ശമ്പളം എന്നത് അംഗീകരിക്കാൻ ആവില്ല. 12 മണിക്കൂർ ഡ്യൂട്ടി അടിച്ചേൽപ്പിക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും  സ്റ്റിയറിങ് ഡ്യൂട്ടി എന്ന പ്രയോഗം തൊഴിൽ നിയമത്തിന് വിരുദ്ധമാണെന്നും ഇതിനു മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. 

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പക്കാമെന്നാണ് സര്‍ക്കാരിന് ഇന്ന് ലഭിച്ച നിയമോപദേശം. സ്ഥാപനമോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ നിശ്ചയിക്കുന്നതാണ് തൊഴിൽ സമയം എന്ന നിർവചനം ചൂണ്ടിക്കാട്ടിയാണ്  നിയമ സെക്രട്ടറിയുടെ നിയമോപദേശം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ 8 മണിക്കൂർ വാഹനം ഓടിക്കുന്ന തൊഴിലെടുക്കുന്ന സമയവും ബാക്കി ആദായം നൽകുന്ന വിശ്രമനേരവുമാണെന്ന് മാനേജ്മെൻ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.

സിഗിംൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധമാണ് നേരത്തെ നടത്തിയത്. ഈ വിഷയത്തിൽ നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എന്നിവരുമായി യൂണിയനുകൾ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് മുൻപായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നൽകിയത്. 

ജോലിസമയത്തിൻ്റെ തുടക്കത്തിലും ഒടുക്കത്തിലും ഒപ്പ് വയ്ക്കുന്നതിനിടയിലെ സമയമാണ് തൊഴിലാളിയുടെ ജോലി സമയമായി കണക്കാക്കേണ്ടത് എന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഇക്കാര്യത്തിൽ അവരും നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം ഇന്നത്തെ ചര്‍ച്ചയിൽ തൊഴിലാളി യൂണിയൻ നേതാക്കൾ വിശദീകരിച്ചു.

എല്ലാ മാസവും അ‌‌ഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാൻ 12 മണിക്കൂർ സിംഗിൾ ‍‍‍ഡ്യൂട്ടി എന്ന നയം അംഗീകരിക്കണമെന്ന നിലപാടിലാണ് സർക്കാർ.  എന്നാൽ കൃത്യസമയത്ത് ശമ്പളം, കൃത്യസമയത്ത് ഡ്യൂട്ടി എന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളി യൂണിയനുകൾ. ചര്‍ച്ചയിൽ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗതാഗത,തൊഴിൽ മന്ത്രിമാര്‍ പങ്കെടുത്തു. 

'സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ല. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും യോജിക്കുന്നില്ല' വി ഡി സതീശന്‍

ലഗേജില്‍ കഞ്ചാവും മയക്കുമരുന്നും മദ്യവും; വിമാനത്താവളത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും