
തിരുവനന്തപുരം: 38,863 വിദ്യാർത്ഥികൾക്ക് സ്റ്റുഡന്‍റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് വിതരണം ചെയ്തെന്ന് കെഎസ്ആർടിസി. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥികളുടെ യാത്ര സൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഡിജിറ്റൽ കൺസഷൻ കാർഡ് ഏർപ്പെടുത്തിയത്. ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം കെഎസ്ആർടിസി നടപ്പിലാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണിതെന്ന് കെഎസ്ആർടിസി അറിയിച്ചു.
വിദ്യാർത്ഥി കൺസഷനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കിയിരുന്നു. തുടർന്ന് കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കി. ഈ സംവിധാനത്തിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇടിഐഎം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം.
ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വിദ്യാർത്ഥികൾക്ക് കൈമാറി ആർഎഫ്ഐഡി കാർഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ കാർഡ് ലഭിച്ചു കഴിഞ്ഞാൽ മുൻപ് ഉപയോഗിച്ചിരുന്ന കൺസഷൻ കാർഡ് പോലെ ഓരോ വർഷവും ഓഫീസിലെത്തി പുതുക്കേണ്ടതില്ല. എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാം എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമാണെന്ന് കെഎസ്ആർടിസി വിശദീകരിച്ചു.
ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷന് അംഗീകാരം നൽകി. ഇതിൽ 38,863 വിദ്യാർത്ഥികൾക്ക് കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്കുണ്ട്. ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയ നിരവധി പുരോഗമന പരിഷ്കാരങ്ങളിൽ ഏറ്റവും വിജയകരമായ ഒന്നാണ് ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ സംവിധാനമെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നു. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്രയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനവും ലഭ്യമാക്കുവാൻ കഴിയുന്നുവെന്ന് കെഎസ്ആർടിസി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam