
തിരുവനന്തപുരം:സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്.ഇത് രാഷ്ട്രീയ പ്രേരിതമാണ്.8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു.യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല.മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്.സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല.
അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല.തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല.ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും..ഈ വ്യവസായത്തെ തകർക്കാൻ INTUC ശ്രമിക്കുകയാണെന്നും ആന്‍റണി രാജു കുറ്റപ്പെടുത്തി.
KSRTC യിൽ ഒക്ടോബർ 1 മുതൽ തന്നെ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയില്ലാണ് പരിഷ്കരണം നടപ്പാക്കുന്നത്.നേർത്തെ പരീക്ഷണാടിസ്ഥാനത്തിൽ 8 ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്മെൻറ് പിന്മാറി. തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.തൊഴിലാളി നേതാക്കളുമായി മാനേജ്മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ധാരണ.
തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കാൻ ഉള്ള നീക്കം അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.എന്നാൽ ഒരു കാരണവശാലും ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് അനുകൂല ടിഡിഎഫിന്റെ നിലപാട്. ഒക്ടാബർ 1 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam