
തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആർ ടി സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.
വടക്കഞ്ചേരി അപകട കാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട് കമ്മീഷണറുടെ തീരുമാനം വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുകളുടെ വേഗതാ പരിശോധനയും കർശനമാക്കിയത്. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഗതാഗത വകുപ്പ് ഉന്നത തല യോഗം ചേരുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കോണ്‍ട്രാക്ട് കാര്യേജ് ബസുകൾ നിയമലംഘനം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനാ രീതിയില്‍ മാറ്റം വരുത്തു തടക്കം കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉന്നയിക്കും എന്നാണ് സൂചന. മാധ്യമശ്രദ്ധ മാറിയാൽ എല്ലാം പഴയ പടി ആകുന്ന പ്രവണത അംഗീകരിക്കാൻ ആവില്ലെന്ന് ഗതാഗത മന്ത്രി കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam