
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനച്ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. കൂടാതെ കെഎസ്ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149ന്‍റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്‍റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത സെക്രട്ടറി ടി വി അനുപമ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
അതേസമയം, സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മന്ത്രി സിപി ജോൺ ഖേദം പ്രകടിപ്പിച്ചു. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ സ്ത്രീകൾ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam