
മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും, കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവര്‍ ഉള്‍പ്പെടെ 7 വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
കോളേജ് പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകളിൽ നിന്നായി പതിനൊന്ന് ബാറ്ററികളും രണ്ട് പ്രോജക്ടറുകളുമാണ് കഴിഞ്ഞയാഴ്ട കാണാതായത്.
തിങ്കളാഴ്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കിയത്. ഇതേ കോളേജില്‍ പഠിക്കുന്ന ആറ് പേരും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമാണ് പ്രതികള്‍. ഇതില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടും. മോഷ്ടിച്ച ബാറ്ററികള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ അന്ന് തന്നെ ചെലവഴിച്ചെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ പ്രൊജക്ടറുകൾ കണ്ടെത്തിയില്ല. കേസില്‍ ഉള്‍പ്പെട്ട യൂണിറ്റ് സെക്ടട്ടറി വിക്ടര്‍ ജോണ്‍സണെയും മറ്റ് മൂന്ന് പ്രവര്‍ത്തകരെയും പുറത്താക്കിയെന്ന് എസ്എഫ്ഐ മലപ്പുറം ഏരിയാ കമ്മിറ്റി അറിയിച്ചു.
പഠനത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല, വിദ്യാര്‍ത്ഥികള്‍ സമരത്തിൽ
പഠനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം നിലമ്പൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് ഏന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിൽ. വാണിജ്യക്കെട്ടിടത്തിന് മുകളിലെ ഇടുങ്ങിയ മുറികളിലാണ് വര്‍ഷങ്ങളായി കോളേജിന്റെ പ്രവര്‍ത്തനം. മാര്‍ക്കറ്റിലെ കടമുറികള്‍ പോലെയാണ് ക്ലാസ് മുറികൾ ഉള്ളത്. നല്ല ലാബും ലൈബ്രറിയും മറ്റ് സൗകര്യങ്ങളുമില്ലാതെയാണ് മിടുക്കരായ കുട്ടികളുടെ പഠനം.
പൂക്കോട്ടും പാടത്തെ വാണിജ്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് ആവശ്യത്തിന് ശുചിമുറിപോലുമില്ല. കെട്ടിടം നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം കണ്ടെത്തിയിട്ടും നടപടികള്‍ ഇല്ലാത്തതിനാലാണ് കുട്ടികള്‍ സമരം തുടങ്ങിയത്. പ്രശ്ന പരിഹാരമാകുന്നതുവരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം നീളും. ക്ലാസുകള്‍ ബഹിഷ്ക്കരിച്ചാണ് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രതിഷേധം.ഇതോടെ കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam