'തന്‍റെ മേല്‍വിലാസം നല്‍കിയത് അഭിജിത്തിനെ അവിടെ ആര്‍ക്കുമറിയാത്തതിനാല്‍'; ന്യായീകരണവുമായി കെഎസ്‍യു നേതാവ്

Published : Sep 24, 2020, 11:16 AM ISTUpdated : Sep 24, 2020, 11:50 AM IST
'തന്‍റെ മേല്‍വിലാസം നല്‍കിയത് അഭിജിത്തിനെ അവിടെ ആര്‍ക്കുമറിയാത്തതിനാല്‍'; ന്യായീകരണവുമായി കെഎസ്‍യു നേതാവ്

Synopsis

അഭിജിത്ത് പുറത്തു നിന്നുള്ള ആളായതിനാലാണ് തൻ്റെ മേൽവിലാസവും ഫോൺ നമ്പറും നൽകിയതെന്നും ചൊവ്വാഴ്ച മുതൽ അഭിജിത്ത് പോത്തൻകോടുണ്ടെന്നും ബാഹുൽ കൃഷ്ണ

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് വ്യാജപ്പേരിൽ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തിൽ രാഷ്ട്രീയവിവാദം കൊഴുക്കുന്നു. അഭിജിത്ത് വ്യാജപ്പേരും തെറ്റായ ഫോൺ നമ്പറും നൽകിയാണ് പരിശോധന നടത്തിയതെന്നും തിരുവനന്തപുരം ന​ഗരം വിട്ട് അഭിജിത്ത് പോത്തൻകോടേക്ക് വന്നത് ദുരൂഹമാണെന്നും പോത്തൻകോട് പഞ്ചായത്ത് അധ്യക്ഷനും സിപിഎം നേതാവുമായ വേണു​ഗോപാൽ നായ‍ർ ആരോപിച്ചു.

അതേസമയം രാഷ്ട്രീയലാക്കോടെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണം ഉന്നയിക്കുന്നതെന്നും സഹപ്രവ‍ർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന അഭിജിത്ത് രോ​ഗലക്ഷണം കാണിച്ചതിനെ തുട‍ർന്ന് താൻ ഇടപെട്ടാണ് പോത്തൻകോടേക്ക് കൊണ്ടു വന്നതെന്നും അഭിജിത്തിൻ്റെ സുഹൃത്തും കെഎസ്.യു നേതാവുമായ ബാഹുൽ കൃഷ്ണ പറഞ്ഞു. 

അഭിജിത്ത് പുറത്തു നിന്നുള്ള ആളായതിനാലാണ് തൻ്റെ മേൽവിലാസവും ഫോൺ നമ്പറും നൽകിയതെന്നും കോഴിക്കോട് സ്വദേശിയായ അഭിജിത്തിന് നിരീക്ഷണത്തിലിരിക്കേ വീട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കില്ല എന്നതിനാണ് തിരുവനന്തപുരത്ത് തന്നെ തങ്ങിയതെന്നും ബാ​ഹുൽ കൃഷ്ണ പറയുന്നു. 

കെ.എം.അഭിജിത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പോത്തൻകോട്ടെ വീട്ടിൽ ക്വാറൻ്റൈനിലാണ്. ചില കെ.എസ്.യു നേതാക്കൾ കൊവിഡ് പൊസീറ്റീവായതിനെ തുട‍ർന്നാണ് അഭിജിത്ത് നിരീക്ഷണത്തിൽ പോയത്. ഇതോടെ കോഴിക്കോടേക്ക് പോകാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. തിങ്കളാഴ്ച വരെ അദ്ദേഹം എംഎൽഎ ഹോസ്റ്റലിലായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് പോത്തൻകോട്ടേക്ക് അദ്ദേഹം പോയത്. പ്ലാമൂട്ടിലെ എൻ്റെ സുഹൃത്തിൻ്റെ വീട്ടിലാണ് അഭിജിത്ത് ഇപ്പോൾ ഉള്ളത്. 

ഞാൻ എന്റെ വീട്ടിലാണുള്ളത്. അഭിജിത്തിനെ പ്രദേശത്തെ ആര്‍ക്കും അറിയാത്തതിനാലാണ് എൻ്റെ മേൽവിലാസം കൊടുത്തത്. പൊസീറ്റീവായതിന് പിന്നാലെ അദ്ദേഹം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറി. ഇന്നലെ തന്നെ ഒരു ആരോ​ഗ്യപ്രവ‍ർത്തകൻ അദ്ദേഹം ക്വാറൻ്റൈനിലാണെന്ന് ഉറപ്പാക്കിയിരുന്നു. തിങ്കളാഴ്ച വരെ എംഎൽഎ ഹോസ്റ്റലിൽ ക്വാറൻ്റൈനിൽ കഴിഞ്ഞ ശേഷമാണ് അവിടെ നിൽക്കുന്നതിലുള്ള സൗകര്യകുറവ് മൂലം അദ്ദേഹം പോത്തൻകോട്ടേക്ക് വന്നത്. 

പോത്തൻകോട് തച്ചപ്പള്ളി ​ഗവ.സ്കൂളിൽ ഇന്നലെ പഞ്ചായത്തിലെ ആൾക്കാ‍ർക്കായി കൊവിഡ് പരിശോധന നടത്തിയിരുന്നു. 49 പേ‍രാണ് ക്യാംപിലെത്തി സാംപിൾ നൽകിയത്. ഇതിൽ 19 പേ‍ർ പൊസീറ്റീവായി. പൊസീറ്റീവായവരെ ആശുപത്രിയിലേക്ക് മാറ്റാനും മറ്റു തുടർ നടപടികൾക്കായി പഞ്ചായത്ത് അധികൃതർ പൊസിറ്റീവായവരുടെ വിവരം ശേഖരിച്ചിരുന്നു. ഈ പരിശോധനയിൽ പ്ലാമൂട് തിരുവോണം വീട്ടിൽ എം.കെ. അബി എന്നയാൾ പൊസീറ്റീവാണെന്ന് കണ്ടു. 

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വീടാണ് അത്. എനിക്ക് നേരിട്ട് ആ വീട്ടിലുള്ളവരെ അറിയാം. ബാഹുലിനെ കൂടാതെ രണ്ട് സഹോദരങ്ങളും ആ വീട്ടിലുണ്ട് എന്നാൽ അബി എന്ന പേരിൽ ആ വീട്ടിൽ ഒരാളില്ല. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എം.കെ. അബി എന്ന പേരിൽ വന്നു പരിശോധന നടത്തിയാണ് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്താണ് എന്ന് വ്യക്തമായി. അഭിജിത്തിൻ്റെ ഫോൺ നമ്പറിൻ്റെ പകരം ബാഹുൽ കൃഷ്ണയുടെ ഫോൺ നമ്പറാണ് കൊടുത്തിരുന്നത്. ഇതേ തുട‍ർന്നാണ് ഞാൻ പോത്തൻകോട് പൊലീസിന് പരാതി നൽകിയത്. 

എൻ്റെ അറിവിൽ അഭിജിത്ത് കോഴിക്കോട് സ്വദേശിയാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. കോൺ​ഗ്രസിൻ്റെ ഉന്നതനേതാക്കളുമായെല്ലാം ഇദ്ദേഹം സമ്പർക്കത്തിലുണ്ട്. രോ​ഗലക്ഷണം വന്നപ്പോൾ തിരുവനന്തപുരത്തെ ഏതേലും ആശുപത്രിയിൽ പോയി ഇദ്ദേഹത്തിന് ടെസ്റ്റ് നടത്താമായിരുന്നു. അതിനു പകരം എന്തിനാണ് ഇദ്ദേഹം പോത്തൻകോട് വന്നത്. ഇവിടെ പരിശോധന നടക്കുന്നു എന്നറിഞ്ഞ് ബാഹുൽ കൃഷ്ണയാണ് അഭിജിത്തിനെ വിളിച്ചു വരുത്തിയത്. 

പ്രിയപ്പെട്ടവരെ,  ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വാറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ്  പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.

ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. 

ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്. സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു.

ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്?  അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ?  അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്?  അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.

ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട്  ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ  പടച്ചുവിടുകയാണ്.

പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്