സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ കൊണ്ടുപോയതില്‍ തെറ്റില്ല': വിശദീകരണവുമായി മന്ത്രി ജലീല്‍

By Web TeamFirst Published Aug 3, 2020, 3:30 PM IST
Highlights

സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ല. രാജ്യദ്രോഹം പറഞ്ഞ് ആരും വിരട്ടേണ്ടെന്നും മന്ത്രി ജലീല്‍

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ഭക്ഷ്യകിറ്റുകളും ഖുർആനും മന്ത്രി കെടി ജലീൽ സ്വീകരിച്ചതിനെ ചൊല്ലിയുള്ള വിവാദം കൂടുതൽ ശക്തമാകുന്നു. യുഎഇ കോൺസുലേറ്റിൽ നിന്നും റംസാൻ ഭക്ഷ്യകിറ്റ് സ്വീകരിച്ചതിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഖുആർആനും വാങ്ങിയവിവരം പുറത്ത് വരുന്നത്. കോൺസുലേറ്റിന്‍റെ വാഹനത്തിൽ ഒരു പാഴ്‍സല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിലെത്തി. അവിടെ നിന്നും സി ആപ്റ്റിന്‍റെ വണ്ടിയിൽ പാഠപുസ്തകങ്ങൾക്കൊപ്പം ഇത് മലപ്പുറത്തേക്ക് കൊണ്ടുപോയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.  

പാർസലിൽ പ്രതിപക്ഷം ദുരൂഹതയും വീണ്ടും പ്രോട്ടോക്കോൾ ലംഘനവും ആരോപിക്കുമ്പോഴാണ് കോൺസുൽ ജനറൽ വിതരണത്തിനായി നൽകിയത് ഖു‌ർആനാണെന്ന് ജലീൽ വിശദീകരിക്കുന്നത്. പാഠപുസ്തകങ്ങൾക്ക് ഒപ്പമാണ് ഖുർആൻ കൊണ്ടുപോയതെന്ന് സമ്മതിക്കുന്ന ജലീൽ ഇതിനായി സർക്കാരിന് ഒരു രൂപ പോലും അധിക ചെലവില്ലെന്ന് പറയുന്നു. ഖുർആൻ, സിആപ്റ്റിന്‍റെ വാഹനത്തിലൂടെ മലപ്പുറത്ത് വിതരണം ചെയ്‍തതിന്‍റെ പേരിൽ രാജ്യദ്രോഹം പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് ജലീൽ പ്രതികരിച്ചു. പ്രോട്ടോക്കോൾ ലംഘിച്ച് സഹായം വാങ്ങിയ ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎൽഎ ഗവർണ്ണർക്ക് കത്ത് നൽകി.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയും യുഎഇയും തമ്മില്‍ നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നത് ഊഷ്മള ബന്ധമാണ്. നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നതും കച്ചവട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതും. അതുവഴി ദശകോടികളുടെ വിദേശനാണ്യമാണ് ഓരോ വർഷവും രാജ്യത്തേക്കൊഴുകി എത്തുന്നത്. പൊതുവിൽ ഇന്ത്യക്കാർക്ക്, വിശേഷിച്ച് മലയാളികൾക്ക്, വീടു വിട്ടാൽ മറ്റൊരു വിടു തന്നെയാണ് യുഎഇ. ആ ആത്മബന്ധം നില നിൽക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ യുഎഇ സന്ദർശന വേളയിൽ അവിടെ ലോകോത്തരമായ ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതിയും അതിനാവശ്യമായ സ്ഥലവും യുഎഇ ഭരണാധികാരിയോട് ആവശ്യപ്പെട്ടത്. ചോദിക്കേണ്ട താമസം, നിർമ്മാണാനുമതിയും അതിനാവശ്യമായ ഏക്കർ കണക്കിന് സൗജന്യ ഭൂമിയുമാണ് അവർ നൽകിയത്. ക്ഷേത്രം സ്ഥാപിക്കുന്നതിന്‍റെ മുന്നോടിയായുള്ള പൂജാദി കർമ്മങ്ങൾ ഇതിനകംതന്നെ പൂർത്തിയാക്കി ക്ഷേത്ര നിർമ്മാണം ആരംഭിച്ചതായാണ് അറിവ്. കാശ്മീർ പ്രശ്നത്തിൽ, അന്താരാഷ്ട്ര വേദികളിൽ യുഎഇ ഇന്ത്യക്ക് അനുകൂല നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും അവർ പാക്കിസ്ഥാന്‍റെ പക്ഷം ചേർന്നതായി കേട്ടിട്ടില്ല.

അങ്ങിനെയുള്ള ഒരു രാജ്യത്തിന്‍റെ കോൺസുലേറ്റ് താൽപര്യപ്പെട്ടതനുസരിച്ച്, റംസാൻ ഭക്ഷണക്കിറ്റുകളും, ലോകമെമ്പാടുമുള്ള മസ്ജിദുകളിലേക്ക് യുഎഇ അവരുടെ എംബസികളും കോൺസുലേറ്റുകളും മുഖേന വർഷങ്ങളായി നൽകിവരാറുള്ള വിശുദ്ധ ഖുർആൻ കോപ്പികളും, കേരളത്തിൽ വിതരണം ചെയ്യാനുള്ള സൗകര്യം അഭ്യർത്ഥിച്ചതും, അതിന് സാഹചര്യം ഒരുക്കിക്കൊടുത്തതുമാണ്, 'രാജ്യവിരുദ്ധ' പ്രവർത്തനമായി ചിലരിപ്പോൾ വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണിത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതാവുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. യുഎഇ യുടെ താൽപര്യം നിരാകരിച്ചിരുന്നുവെങ്കിൽ, അതല്ലേ രാജ്യതാൽപര്യത്തിന് വിരുദ്ധമായ പ്രവർത്തിയാകുമായിരുന്നത്?

യുഎഇ കോൺസുലേറ്റ് ചെയ്ത തീർത്തും സൗഹാർദ്ദപൂർണ്ണമായ ഒരു പ്രവർത്തിയെ, ഇകഴ്ത്തിക്കാണിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ, എന്‍റെ മെക്കട്ട് കയറുകയല്ല ചെയ്യേണ്ടത്. റംസാൻ കിറ്റ് നൽകലും ഖുർആൻ കോപ്പികൾ വിതരണം ചെയ്യലും ഇന്ത്യയിൽ ഇനിമേലിൽ നടക്കില്ലെന്ന് യുഎഇ ഭരണാധികാരികളെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അതിനുള്ള ആർജ്ജവം കാണിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്ന് അദ്ദേഹം ശാന്തമായി ആലോചിക്കുന്നത് നന്നാകും.

മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സർക്കാർ വാഹനത്തിൽ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധ ഖുർആൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയും പറയുന്നത്. 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങൾ. വിശുദ്ധ ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുർആൻ കോപ്പികൾ മസ്ജിദുകളിൽ ആര് നൽകിയാലും അതെങ്ങനെയാണ് തെറ്റാവുക? സർക്കാർ വാഹനത്തിൻ്റെ നാലയലത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത ഗ്രന്ഥമാണ് ഖുർആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കിൽ, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം.

ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലും ഗുരുദ്വാരകളിലും, ദർശനം നടത്താനും ആരാധനകൾ നിർവഹിക്കാനും, പ്രധാനമന്ത്രിയും മന്ത്രിമാരും ഗവർണ്ണർമാരും ന്യായാധിപൻമാരും ഉദ്യോഗസ്ഥരും, സർക്കാർ വാഹനങ്ങളിൽ പോകുന്നതും ഗവ:ൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതും പൊതു മുതലിൻ്റെ ദുർവിനിയോഗമായി ഇതുവരെ ആരും അഭിപ്രായപ്പെട്ടത് കേട്ടിട്ടില്ലാത്ത നാടാണ് നമ്മളുടേത്. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതര പാരമ്പര്യത്തിൻ്റെ നിദർശനമായാണ് അവയെല്ലാം ഇന്നോളം പരിഗണിക്കപ്പെട്ടുപോന്നിട്ടുള്ളത്. രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം?

click me!