അൻവറിനെ പിന്തുണച്ച് വീണ്ടും കെടി ജലീൽ; 'ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിര്‍ത്താനാകില്ല'

Published : Sep 04, 2024, 02:07 PM ISTUpdated : Sep 04, 2024, 02:10 PM IST
അൻവറിനെ പിന്തുണച്ച് വീണ്ടും കെടി ജലീൽ; 'ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിര്‍ത്താനാകില്ല'

Synopsis

ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു അടക്കി നിര്‍ത്താനാകില്ലെന്നും കെടി ജലീൽ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിൽ ജലീല്‍ വ്യക്തമാക്കി.  കാക്കിയുടെ മറവിൽ  തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും.  ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു അടക്കി നിര്‍ത്താനാകില്ലെന്നും കെടി ജലീൽ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എഡിജിപി അജിത്ത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നേരത്തെയും കെടി ജലീൽ അന്‍വറിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

കെടി ജലീലിന്‍റെ ഫേയ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!

വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പൊലീസ് "പ്രമുഖ്മാർ" തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്."ദൈവത്തിൻ്റെ കണ്ണുകൾ"എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക.  നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല.

ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പൊലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ "ഗുണം" കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത "തൃശൂർപൂരം".

'അൻവറിൻ്റെ പരാതി ഗൗരവമുള്ളത്'; അന്വേഷിക്കാൻ സിപിഎമ്മിൽ ആലോചന; നാളെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ച

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം