
മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗ് തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.ടി ജലീല്‍. വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തര്‍ക്കുമെന്നും ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ച തീരുമാനമാണിതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിൻ്റെ വിശ്വാസ്യത തകർക്കും.
ഏകസിവിൽകോഡിൽ ഈ നിമിഷം വരെ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് "ഉറച്ചു നിൽക്കുമെന്ന" തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്. ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.
ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മർദ്ദത്തിലാക്കിയും കോൺഗ്രസ് നിർബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ. രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് മുസ്ലിംലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകും. ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.
Read also: ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ കോൺഗ്രസുകാരുടെ കൂട്ടക്കരച്ചിൽ, പരിഹസിച്ച് റിയാസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam