'വെള്ളാപ്പള്ളി സാർ, മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ?'; വിവാദ പരാമർശത്തിൽ ചോദ്യവുമായി ജലീൽ

Published : Apr 05, 2025, 07:40 PM IST
'വെള്ളാപ്പള്ളി സാർ, മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ?'; വിവാദ പരാമർശത്തിൽ ചോദ്യവുമായി ജലീൽ

Synopsis

മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം:  മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമർശത്തിൽ എസ്എൻഡിപി  ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീൽ എംഎൽഎ. ''മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം" എന്ന പ്രസ്താവന  ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാദ്ധ്യതയുണ്ട്.   താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും ജലീൽ ചോദിക്കുന്നു.

1967-ലെ ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിനെതിരെ ജനസംഘം ഉയർത്തിയ മുദ്രാവാക്യത്തിന് സമാനമാണ് താങ്കളുടെ വാക്കുകൾ. കോൺഗ്രസ്സും എരിതീയിൽ എണ്ണയൊഴിച്ച് മലപ്പുറം വിരുദ്ധ നീക്കത്തിന് ശക്തി പകർന്നു. അങ്ങയെപ്പോലെ ഒരു നേതാവിൽ നിന്ന് താങ്കൾ നടത്തിയ പ്രസ്താവനയിലെ ചില വാക്കുകൾ ആരും പ്രതീക്ഷിച്ചതല്ല. പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിൽ ഈഴവരും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് പോരാടിയ ചരിത്രമാണ് കേരളത്തിന്റേത്. മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

പ്രിയപ്പെട്ട വെള്ളാപ്പള്ളി സാറിന്,
ക്ഷേമം നേരുന്നു. ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെ അമരക്കാരനാണ് താങ്കൾ. കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ. കഠിനാധ്വാനത്തിലൂടെ ഉയർന്ന്, സാമൂഹ്യ രംഗത്ത് പ്രശസ്തനായ വ്യക്തി. ലക്ഷക്കണക്കിന് അനുയായികളുള്ള എസ്.എൻ.ഡി.പി യുടെ സമുന്നത നേതാവ്. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം. ഈ നിലകളിലെല്ലാം അറിയപ്പെടുന്ന താങ്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്ന വാചകങ്ങളാണ്, അങ്ങയുടേത് എന്ന പേരിൽ വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

''മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം" എന്ന് താങ്കൾ പ്രസ്താവന നടത്തിയതായാണ് വാർത്ത. ഞാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്, കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ  സർവകലാശാലയുടെ വി.സിയായി ഡോ: മുബാറക് പാഷയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന താങ്കൾ നടത്തിയത്. രണ്ട് വർഷം മുമ്പ് താങ്കളുടെ വീട്ടിലെത്തി വിശദമായി നമ്മൾ അതേക്കുറിച്ച് സംസാരിച്ചു. വസ്തുത മനസ്സിലായപ്പോൾ പരസ്യമായിത്തന്നെ പിശക് തിരുത്തി. അന്ന് അങ്ങ് കാണിച്ച ആതിഥ്യമര്യാദ ഒരിക്കലും മറക്കില്ല.  അങ്ങയുടെ തെറ്റിദ്ധാരണ മാറുകയും, അക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. തീർച്ചയായും താങ്കൾ കാണിച്ച മാതൃക അനുകരണീയമാണ്. 
ഏറ്റവുമവസാനം തിരുവനന്തപുരത്ത് വെച്ച് ഇഫ്താറിൽ കണ്ടുമുട്ടിയപ്പോഴും നമ്മൾ സൗഹൃദം പങ്കിട്ടത് ഓർക്കുന്നുണ്ടാകുമല്ലോ? 

മലപ്പുറത്തെ കുറിച്ച് അങ്ങ് നടത്തിയ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാദ്ധ്യതയുണ്ടെന്ന് ഞാൻ ഭയപ്പെടുന്നു. 1967-ലെ ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിനെതിരെ ജനസംഘം ഉയർത്തിയ മുദ്രാവാക്യത്തിന് സമാനമാണ് താങ്കളുടെ വാക്കുകൾ. കോൺഗ്രസ്സും എരിതീയിൽ എണ്ണയൊഴിച്ച് മലപ്പുറം വിരുദ്ധ നീക്കത്തിന് ശക്തി പകർന്നു. അങ്ങയെപ്പോലെ ഒരു നേതാവിൽ നിന്ന് താങ്കൾ നടത്തിയ പ്രസ്താവനയിലെ ചില വാക്കുകൾ ആരും പ്രതീക്ഷിച്ചതല്ല. പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിൽ ഈഴവരും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് പോരാടിയ ചരിത്രമാണ് കേരളത്തിന്റേത്. 

താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ സാർ. അവരോട് കുറച്ചു ദിവസം ഇടപഴകിയാൽ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറും. അങ്ങൊരു ശുദ്ധ പ്രകൃതക്കാരനാണ്. പറ്റിയ പിശക് തിരുത്താൻ താങ്കൾ മടി കാണിക്കാത്ത ആളാണെന്നത് എന്‍റെ നേരനുഭവമാണ്. മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്ന് എനിക്കുറപ്പാണ്.

മുസ്ലിംലീഗിലെ ഏഴാംകൂലികളായ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പോലുള്ളവരുടെ പ്രതികരണങ്ങൾ താങ്കൾ അവഗണിക്കുക. പി.സി ജോർജെന്ന വർഗ്ഗീയക്കോമരത്തോടാണ് താങ്കളെ അദ്ദേഹം ഉദാഹരിച്ചിരിക്കുന്നത്. എന്നെയും ആ ഗണത്തിലാണ് വിവരമില്ലായ്മയുടെ ആൾരൂപം ചേർത്തു വെച്ചിരിക്കുന്നത്. ലീഗിന് പോലും വേണ്ടാത്ത മുടക്കാ ചരക്കുകളുടെ പദ പ്രയോഗങ്ങളെ ആ നിലക്ക് കണ്ടാൽ മതി. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളോ, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ താങ്കൾ ഗൗനിക്കേണ്ടതുള്ളൂ. മലപ്പുറത്തുകാരെ വേദനിപ്പിച്ച താങ്കളുടെ പ്രസംഗഭാഗം അങ്ങ് തിരുത്തുമെന്ന വിശ്വാസത്തോടെ, സ്നേഹപൂർവ്വം ഡോ: കെ.ടി. ജലീൽ

Read More : 'സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല', വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം വിവാദത്തിൽ; പൊലീസിൽ പരാതി

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്