
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് എംഎൽഎ കെ ടി ജലീൽ. കർണാടക സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതീറാം യെച്ചൂരിക്കെതിരെ ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ജലീൽ രംഗത്തെത്തിയത്. വിവാദമായതോടെ ബൽറാം ഈ പോസ്റ്റ് പിൻവലിച്ചിരുന്നു.
ഇനിമേലിൽ കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കൾ കരുതണമെന്നും എങ്ങാനും സൗഹൃദത്തിൻ്റെ പേരിൽ ചടങ്ങിൽ പങ്കെടുത്താൽ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താൻ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തിൽ അവിടെ ഒരുസംഘമുണ്ടാകുമെന്നും ജലീൽ വിമർശിച്ചു.
ഈ നേതാവിൻ്റെ മാതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിരുന്നു. വരുന്നവർക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കിൽ എൻ്റെ തൊലിക്കട്ടിയും ടിയാൻ അളന്നേനെയെന്നും ജലീൽ പരിഹസിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണ്. ആ പാർട്ടിയുടെ പുത്തൻകൂറ്റുകാരായ സംസ്ഥാന നേതാക്കൾ സംഘടനയുടെ വാർഡ് പ്രസിഡണ്ടാകാൻ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതിൽ ദു:ഖമുണ്ട്.
ഇനിമേലിൽ കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കൾ കരുതണം. എങ്ങാനും സൗഹൃദത്തിൻ്റെ പേരിൽ ചടങ്ങിൽ പങ്കെടുത്താൽ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താൻ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തിൽ അവിടെ ഒരുസംഘമുണ്ടാകും.
ഈ നേതാവിൻ്റെ മാതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിരുന്നു. വരുന്നവർക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കിൽ എൻ്റെ "തൊലിക്കട്ടി"യും ടിയാൻ അളന്നേനെ.
മേലിൽ കോൺഗ്രസ്സുകാർ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാൽ നൂറുവട്ടം ആലോചിച്ചേ പോകാവൂ.
വെറുതെ തൊലിക്കട്ടി അളക്കാൻ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam