
തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള കുങ്കിയാനകളുടെ ദൗത്യം തുടങ്ങി. കുട്ടഞ്ചിറ ഭാഗത്താണ് ജനവാസ മേഖലോട് ചേര്‍ന്ന തേക്കിന്‍ കാട്ടില്‍ രണ്ട് കാട്ടാനകളെ കണ്ടെത്തിയത്. ഇതോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ കാട് കയറ്റാനാണ് ശ്രമിക്കുന്നതെന്ന് പാലപ്പള്ളി റേഞ്ച് ഓഫീസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകളെ ഉപയോഗിച്ചുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഈ മേഖലയിലിറങ്ങുന്ന കാട്ടാനകളുടെ റൂട്ട് മാപ്പ് ഇന്നലെ തയാറാക്കിയിരുന്നു.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. നാട്ടുകാരുടെയും വനംവകുപ്പ് ജീവനക്കാരുടെയും യോഗം ചേര്‍ന്ന് വിശദമായ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുള്ള മേഖലകളില്‍ കുങ്കിയാനകളെ നിയോഗിക്കാനാണ് നീക്കം. ഒരുമാസത്തോളം കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാവും. ജനവാസ മേഖലയില്‍ നിന്ന് കാട്ടാനകളെ തുരത്തി എന്ന് ഉറപ്പ് വരുത്തിയ ശേഷമാകും മടക്കം.
കഴിഞ്ഞ ആഴ്ച പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. പുലര്‍ച്ചെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തില്‍ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാന കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തില്‍ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികള്‍.