
തൃശൂർ: പഞ്ഞ മാസമായ കർക്കിടകം കടന്ന് സമൃദ്ധിയുടെ ചിങ്ങം പിറന്നു. ഓണ വിപണി ഇങ്ങടുക്കുമ്പോഴും പ്രതീക്ഷകൾ മാത്രം നെയ്തെടുക്കുകയാണ് തിരുവില്വാമലയിലെ കുത്താമ്പുള്ളിയും അവിടുത്തെ നെയ്ത്തു തൊഴിലാളികളും. മനസ്സിനിണങ്ങിയ നെയ്ത്ത് വസ്ത്രം തെരഞ്ഞെടുത്ത് വാങ്ങാൻ മലയാളി മടിക്കാത്തിടത്ത് കുത്താമ്പുള്ളിയിലെ ഈ നെയ്ത്ത് വസ്ത്രങ്ങൾക്ക് പ്രൗഢി ഏറെയുണ്ട്. ഇതിനിടെ ഇവിടെ ഇറങ്ങുന്ന പവർലൂം വസ്ത്രങ്ങളുടെ തള്ളി കയറ്റവും ഓൺലൈൻ വിപണിയും പാരമ്പര്യ നെയ്ത്തു തൊഴിലാളികളെ ഏറെ ദുരിതത്തിൽ ആഴ്ത്തുന്നുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് അയൽ സംസ്ഥാനത്തു നിന്നും രാജവംശത്തിന് വസ്ത്രം നെയ്യാനെത്തിയ ദേവാംഗ സമുദായക്കാരുടെ പിൻതലമുറക്കാർ ആണ് ഇന്നും ഇവിടെ പരമ്പരാഗതമായി നെയ്ത്ത് നടത്തുന്നത്. ഇവിടത്തെ 600 - ഓളം കുടുംബങ്ങള്‍ രാജ്യത്ത് മറ്റെങ്ങും കാണാത്ത തരം കൈത്തറി സാരികള്‍ നെയ്യുന്നു. കസവു നെയ്ത്തിന് പ്രസിദ്ധമാണീ സ്ഥലം. ഇന്നത്തെ കർണാടകയിലാണ് അവരുടെ വേരുകള്‍. 500 വര്‍ഷം മുമ്പ് കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി ഇവരെ കൊണ്ടു വന്ന് ഒരു ഗ്രാമത്തില്‍ പാര്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവർ നെയ്യുന്ന വസ്ത്രങ്ങൾ ഈടിലും ഗുണത്തിലും മുൻപന്തിയിലാണ്. കെട്ടിലും മട്ടിലും വ്യാജനേതെന്ന് തിരിച്ചറിയാത്തിടത്ത് പവർലൂം വിപണി വാഴുകയാണ് ഇന്നിപ്പോൾ. ഇതോടെ ഹാന്‍റ്ലൂം തുണിതരങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞുവന്നു. ഇവിടെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ കൂടി സഹകരണം തേടേണ്ടി വന്നത് കൂടുതൽ കൂനുമ്മേൽ കുരുവായി മാറുന്ന അവസ്ഥയുമായി. പല കമ്പനികളും കോടികണക്കിന് രൂപയാണ് നെയ്ത്ത് സംഘങ്ങൾക്ക് നൽകാനുള്ളത്. തുണി നൽകി പണം നൽകാതെയുള്ള സ്ഥാപങ്ങൾക്കെതിരെ സംഘങ്ങൾ കോടതിയിൽ പരാതി പോലും നൽകിയിട്ടുണ്ട്.
കൈത്തറി സംഘങ്ങളിലെ തൊഴിലാളികൾ മൂന്ന് വർഷമായി ശമ്പളം ഇല്ലാതെയാണ് ജീവിതം കഴിച്ചു കൂട്ടുന്നത്. പലരും കടകെണിയിലായതോടെ അവശേഷിക്കുന്ന പല നെയ്തുകാരും തൊഴിൽ ഉപേക്ഷിക്കേണ്ട വക്കിലുമാണ്. നൂൽനൂൽപ്പ് ഉൽപ്പന്നങ്ങൾ വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയും പരമ്പരാഗത കുടുംബങ്ങളെ അർദ്ധ പട്ടിണിയിലാക്കുന്നുണ്ട്. സർക്കാർ ഇവിടുത്ത വിഷയങ്ങളെ മുഖവിലക്കെടുത്ത് വേണ്ടുന്ന നടപടികൾ സ്വീകരിക്കാനായി കണ്ണു തുറന്നേ മതിയാവൂ. കൈത്തറിയ്ക്ക് പേരു കേട്ട ഗ്രാമമെന്ന ഖ്യാതി നിലനിൽക്കുമ്പോഴും മറ്റൊരു തൊഴിലും ചെയ്യാനറിയാത്ത ഒട്ടേറെ നെയ്ത്തുകാർക്ക് ഇത് വലിയ സഹായകമായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam