
കോഴിക്കോട്: പുഴയിലേക്ക് കര ഭാഗം അനുദിനമെന്നോണം ഇടിയാന്‍ തുടങ്ങിയതോടെ ആശങ്കയില്‍ ഒരു ഗ്രാമം. കോഴിക്കോട് കുറ്റ്യാടി പുഴയോരത്താണ് കരഭാഗം പുഴയിലേക്ക് ഇടിയുന്നത്. കക്കയം, പഞ്ചവടി, മുപ്പതാം മൈല്‍ മേഖലകളില്‍ കുറ്റ്യാടിപ്പുഴയോരം വ്യാപകമായി ഇടിഞ്ഞു താഴുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുഴയൊഴുകിയ സ്ഥലത്ത് നിന്ന് മീറ്ററുകള്‍ മാറിയാണ് നിലവില്‍ പുഴ ഒഴുകുന്നത്. ദിവസം തോറും പുഴയിലേക്ക് ഇടിഞ്ഞ് കരഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഏതാനും വര്‍ഷം മുന്‍പ് വരെ പ്രദേശവാസികള്‍ അലക്കാനും, കുളിക്കാനുമെല്ലാം ആശ്രയിച്ചിരുന്ന പുഴ ഇപ്പോള്‍ മാറിയൊഴുകാന്‍ തുടങ്ങിയതോടെ അപകടസാധ്യത വര്‍ധിച്ചിരിക്കുകയാണ്. പുഴയുടെ ആഴത്തെ കുറിച്ച് അറിയാത്ത വിനോദസഞ്ചാരികള്‍ പുഴയോരത്ത് കൂടി നടക്കുന്നതും ഫോട്ടോയെടുക്കാന്‍ ചേര്‍ന്ന് നില്‍ക്കുന്നതും പതിവാണ്. കക്കയത്തെ കെഎസ്ഇബി പവര്‍ ഹൗസുകളില്‍ നിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ശക്തമായ ഒഴുക്കിനെ തുടര്‍ന്നാണ് പുഴയോരം ഇടിയുന്നതെന്നാണ് പ്രാഥമിക നിഗമനം. ഉചിതമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സമീപപ്രദേശത്തെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam