
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara by election)യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.
Thrikkakara by election : കെ വി തോമസിനെ ഇടത് മുന്നണി പ്രചാരണങ്ങളിലേക്ക് സ്വാഗതം ചെയ്ത് ഇപി ജയരാജൻ
ജില്ലയിലെ മുതിർന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരോട് സ്ഥാനാർത്ഥി നിർണയത്തിൽ ആലോചനകൾ നടത്തിയിരുന്നോ എന്നും കെ വി തോമസ് ചോദിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും വേദി ഏതാണെന്ന് പിന്നീട് പറയും. പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. ഒരുകാര്യത്തിലും നേതാക്കൾ ചർച്ചകൾ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കൾ തന്നിലേൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ അതേ സമയം ശുഭ പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. കെ.വി തോമസ് തനിക്കെതിരെ പ്രവർത്തിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഉമാ തോമസ് പങ്കുവെക്കുന്നത്. പി ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam