
കൊച്ചി: സിപിഎമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി കോൺഗ്രസ് നേതാവ് കെ വി തോമസ്. രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവനയോടാണ് പ്രതികരണം. വീടില്ലാത്തവ൪ക്കാണ് അഭയം വേണ്ടത്. താനിപ്പോഴു൦ കോൺഗ്രസ് വീട്ടിലാണ്. സ്വന്തം വീട്ടിൽ നിൽക്കുന്നതിന് എന്തിന് അപമാനം തോന്നണമെന്നും കെ വിതോമസ് പറഞ്ഞു.
കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ല. തീരുമാനം എടുക്കേണ്ടത് പാർട്ടി അദ്ധ്യക്ഷയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. പദവികൾ എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ല. തനിക്കു ജനങ്ങൾ തന്ന സ്ഥാനം പോലും എടുത്ത് മാറ്റിയവരാണ് അവർ.
കണ്ണൂരിൽ കാല് കുത്തിയാൽ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു.
Read Also: കെ വി തോമസ് എന്ത് തീരുമാനിക്കും, ആകാംക്ഷയോടെ ഇടതുപാളയം; പിടിവിടാതെ കോൺഗ്രസ്, ആശയക്കുഴപ്പം
പദവികളിൽ നിന്നൊഴിവാക്കിയ കോൺഗ്രസ് നടപടിയിൽ, കെ വി തോമസിന്‍റെ തീരുമാനത്തിനായി കാക്കുകയാണ് സിപിഎം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ കെ വി തോമസിനെ ഇടതു പാളയത്തിലെത്തിക്കാനാണ് സിപിഎമ്മിന്‍റെയും ശ്രമങ്ങൾ. എന്നാൽ കോണ്‍ഗ്രസ് ഉടൻ പുറത്താക്കില്ലെന്നിരിക്കെ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്.
പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുതൽ കെ വി തോമസിന് മുന്നിൽ സിപിഎം കവാടങ്ങൾ തുറന്നിട്ട് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കെ വി തോമസിനായി രംഗത്തെത്തിയതോടെ ഉടൻ പുറത്താക്കാൻ നിന്ന കോണ്‍ഗ്രസും ഒരു ചുവട് പിന്നോട്ട് വച്ചു. വിലക്ക് ലംഘിച്ചാൽ പാർട്ടിയിലുണ്ടാകില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞിട്ടും കെവി തോമസ് കോണ്‍ഗ്രസിൽ തന്നെയുണ്ട്. അതിവേഗം പുറത്താക്കി വീരപരിവേഷത്തോടെ തോമസ് സിപിഎമ്മിലേക്ക് പോകേണ്ടെന്ന് കരുതിയാണ് കോൺഗ്രസ്സിൻറെ തന്ത്രപരമായ നീക്കം.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന പോലും കെ വി തോമസിന് ഉള്ള ക്ഷണമാണ്. പക്ഷേ കോണ്‍ഗ്രസ് പുറത്താക്കാതിരിക്കുകയും കെ വി തോമസ് നിലപാട് പറയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്. കെ വി തോമസ് ആദ്യം ഒരു തീരുമാനമെടുക്കട്ടെയെന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. പ്രായപരിധി കർശനമാക്കിയത് കൊണ്ട് സിപിഎമ്മിൽ ക്രമേണ ഒരു പദവിയിലേക്ക് ഉയർത്തുക സാധ്യമല്ല. വന്നാൽ ക്യാബിനറ്റ് റാങ്കുള്ള പദവിയാണ് മിനിമം ഗ്യാരണ്ടി. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് ഒരു രാഷ്ട്രീയ ആയുധം നൽകേണ്ടെന്ന തന്ത്രമാണ് കോണ്‍ഗ്രസിന്. എന്നാൽ കെ വി തോമസ് ഇനി എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പ് കാലത്ത് കെവി തോമസ് അവിടെയും ഇവിടെയും ഇല്ലാതെ വീട്ടിലിരിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam