
തിരുവനന്തപുരം: പാറക്കല്ല് കിട്ടാത്തത് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണം കടുത്ത പ്രതിസന്ധിയിൽ. സ്ഥിതി ഗുരുതരമാണെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ബ്രേക്ക് വാട്ടർ നിർമ്മാണം പ്രതിസന്ധിയിലായതോടെ കരാർ പ്രകാരം പദ്ധതിയുടെ നിർമ്മാണം ഈ ഡിസംബറിൽ തീരില്ലെന്ന് ഉറപ്പായി.
ബെർത്ത് നിർമ്മാണവും പൈലിംഗ് ജോലികളും അക്രോപോഡ് നിരത്തലുമെല്ലാം തകൃതിയായി നടക്കുന്നു. പക്ഷെ ഏറ്റവും സുപ്രധാനമായ ബ്രേക്ക് വാട്ടർ നിർമ്മാണമാണ് പ്രതിസന്ധിയിൽ തുടരുന്നത്. 3100 മീറ്ററിലാണ് ബ്രേക്ക് വാട്ടർ അഥവാ വലിയ പുലിമുട്ട് ഉണ്ടാക്കേണ്ടത് എന്നാൽ ഇത് വരെ 600 മീറ്റർ നിർമ്മാണം മാത്രമാണ് തീർന്നത്. പ്രതിദിനം 15000 മെട്രിക് ടൺ പാറക്കല്ലാണ് നിർമ്മാണത്തിനായി വേണ്ടത്.
വല്ലപ്പോഴും അയൽ സംസ്ഥാനങ്ങളിൽ നിന്നും ബാർജ് വഴിയും പ്രാദേശിക ക്വാറിയിൽ നിന്നും 2500 മെട്രിക് ടൺ ചില ദിവസങ്ങളിൽ കിട്ടിയാലായി എന്ന് മാത്രം. സർക്കാർ ഉടമസ്ഥതയിലുള്ള 20 ക്വാറികളിൽ നിന്നും പാറ പൊട്ടിക്കാൻ അദാനി അനുമതി തേടി. എന്നാൽ അതിൽ ഒരെണ്ണത്തിന് മാത്രമാണ് ഇതുവരെ പാരിസ്ഥിതിക അനുമതി കിട്ടിയത്.
മന്ത്രിമാരും ചീഫ് സെക്രട്ടറിയും നടപടികൾ വേഗത്തിലാക്കാൻ വിവിധ യോഗങ്ങളിൽ എടുത്ത തീരുമാനം നടപ്പായില്ലെന്ന് അദാനി നൽകിയ പ്രതിമാസ പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു.സ്ഥിതി ഗുരുതരമാണെന്നും അടിയന്തിര ഇടപെടൽ വേണമെന്നുമാണ് ആവശ്യം. ജില്ലാ കലക്ടർ മുതൽ സംസ്ഥാന പാരിസ്ഥിതിക പഠന അതോറിറ്റി വരെ അപേക്ഷ പരിശോധിച്ച് വേണം അനുമതി നൽകാൻ.
നടപടിക്രമങ്ങളിലെ സ്വാഭാവിക കാലതാമസം മാത്രമെന്നാണ് തുറമുഖ വകുപ്പിന്‍റെ വിശദീകരണം. പല ക്വാറികൾക്കെതിരെയും പ്രാദേശികതലത്തിൽ പ്രതിഷേധങ്ങളുമുണ്ട്. നേരത്തെ ഓഖിയിൽ ഡ്രഡ്ജർ തകർന്നപ്പോൾ തുറമുഖത്തിൻറെ പണി പൂർത്തിയാക്കാൻ 16 മാസം കൂടി അധികമായി അദാനി ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതുവരെ സമയം നീട്ടിനൽകിയിട്ടില്ല. പാറക്കല്ല് ക്ഷാമം കൂടി വന്നതോടെ തുറമുഖ നിർമ്മാണം എന്ന് തീരുമെന്ന് ആർക്കും പറയാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam