തിരുവല്ല സ്പാ ബലാത്സംഗ കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം
പത്തനംതിട്ട:തിരുവല്ല സ്പാ ബലാത്സംഗ കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്പാ കളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. അതേസമയം, ബലാത്സംഗ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. ആറ് പ്രതികളിൽ മരണ സുബിനും ബെർലിൻ ദാസും മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. ഫെബ്രുവരി ഒന്നിനായിരുന്നു ഗുണ്ടകൾ സ്പാ യിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.
കാപ്പാ കേസ് പ്രതിയായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു. 50,000 നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി.
കേസ് എടുക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഗുണ്ടകൾക്ക് ലഭിച്ചെന്നും ആക്ഷേപം ഉയർന്നു. എന്നാൽ, ആരോപണം ജില്ലാ പൊലീസ് മേധാവി തള്ളി. കൃത്യമായ മൊഴിയും മറ്റ് തെളിവുകളും ലഭിച്ചതോടെ മൂന്നാം തീയതി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ ആറ് പേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേര് ഇതുവരെ അറസ്റ്റിൽ ആയി. കൊടുംക്രിമിനിലാണ് മരണ സുബിൻ. പൊലീസുകാരെ സ്റ്റേഷനിൽ കയറി ആക്രമിച്ച കേസിലടക്കം പ്രതിയാണ്. ഈ അടുത്താണ് കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായത്. പൊലീസ് രാഷ്ട്രീയ ഗുണ്ടാകൂട്ടുകെട്ടാണ് തിരുവല്ലയിൽ മരണ സുബിനെ പോലെയുള്ള കൊടുംക്രിമിനലുകൾക്ക് പിന്തുണയേകുന്നതെന്ന് ആരോപണം ഉയർന്നു. ഈ കേസിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.


