
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ തർക്കം ഒരു പടി കൂടെ കടന്ന് മൂർച്ഛിക്കുന്ന നിലയിലേക്ക്. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക.
പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്.
എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.
നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ ജനകീയ പ്രതിഷേധവുമെന്ന നിലയിൽ പ്രതിഷേധ പരിപാടികൾക്ക് നേരത്തെ തന്നെ രൂപം നൽകിയിരുന്നു. ഇടത്, യുവജന സംഘടനകളും അധ്യാപക സംഘടനകളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രതിഷേധ രംഗത്തേക്ക് വന്നിരുന്നു. ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്ണര്‍ ശ്രമിക്കുന്നുവെന്ന വാദത്തിന് ന്യൂനപക്ഷ വിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam