
കൊച്ചി:സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവുതേടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. കർദിനാളിനോടും കൂട്ടുപ്രതികളോടും നാളെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എഴുപത്തിയേഴ് വയസായെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കർദിനാൾ അറിയിച്ചിരിക്കുന്നത്. കേസിന്‍റെ സ്വഭാവമനുസരിച്ച് താൻ നേരിട്ട് ഹാജരാകേണ്ട സാഹചര്യമില്ല. എന്നാൽ കർദിനാളിന്‍റെ ഹർജിക്കെതിരെ പരാതിക്കാരും കോടതിയെ സമീപിച്ചു. കർദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശരാജ്യങ്ങളിടക്കം സ്ഥിരമായി പോകുന്നുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. മാത്രവുമല്ല കോടതിയിൽ നിന്ന് നാലു കിലോമീറ്റർ അകലെ മാത്രമാണ് കർദിനാൾ താമസിക്കുന്നതെന്നും കോടതിയിൽ ഹാജരാകുന്നതിൽ ഒഴിവാക്കരുതെന്നുമാണ് ആവശ്യം.
സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അഴിമതിയില്ല, കർദിനാളിനെ പിന്തുണച്ച് കെസിബിസി
സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി. സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സർക്കുലറില്‍ വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചർച്ച ചെയ്തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തിൽ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മർദമില്ലാതെ മുന്നോട്ടു പോകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. അതേസമയം പുറത്തു വന്നത് വ്യാജരേഖകൾ തന്നെയെന്ന നിലപാടിലാണ് കെസിബിസി. ഈ രേഖകളിലെ കാര്യങ്ങൾ വസ്തുതാപരമല്ല. യഥാർഥ പ്രതികളെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സഭയിൽ ഭിന്നത സ്വഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരക്കാരെ വിശ്വാസികൾ തിരിച്ചറിയണമെന്നും കെസിബിസി പറഞ്ഞു.