
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ലത്തീൻ അതിരൂപത. ഇതിൻ്റെ ആദ്യപടിയായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സര്‍ക്കാരിനെതിരായ ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചു.
നാളത്തെ റോഡ് ഉപരോധ സമരത്തിൻ്റേയും, ബുധനാഴ്ച സെക്രട്ടേറിയറ്റ് പടക്കിൽ നടത്തുന്ന സമരത്തിൻ്റേയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സർക്കുലർ. സർക്കാരിൻ്റേത് ഏകപക്ഷീയമായ നിലപാടുകൾ ആണെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം സമരം ശക്തമാക്കാൻ സര്‍ക്കുലറിൽ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷട്യ മനോഭാവമാണെന്നും സര്‍ക്കുലറിലുണ്ട്.
തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. സമരം ഇന്ന് 62 ആം ദിനത്തിലേക്ക് കടക്കുമ്പോൾ ആണ് പ്രക്ഷോഭപരിപാടികൾ ശക്തിപ്പെടുത്താനുള്ള തീരുമാനം. തുറമുഖ നിർമ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനായി ലത്തീൻ സമരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സർക്കുലറിൽ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്യുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam