എരിതീയിൽ എണ്ണയൊഴിക്കുന്നതായതിനാൽ വിസിൽ ശുപാർശ പരിഗണിക്കേണ്ടെന്ന് സർക്കാർ നിലപാട്. സമരക്കാരെ പിണക്കാതെ കോടതി വഴിയും ചർച്ചയിലൂടെയുമുള്ള സമവായ സാധ്യത തേടുന്നു
തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതി നീണ്ടുപോയതിൽ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖമന്ത്രിയുടെ വിമർശനം. സമരം മൂലമുള്ള നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിൻറെ ശുപാർശ സർക്കാർ നടപ്പാക്കില്ല. വിസിലിന്‍റെ ശുപാർശയിൽ കടുത്ത അമർഷത്തിലാണ് രൂപത. പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച അദാനി ഗ്രൂപ്പുമായി സർക്കർ ചർച്ച നടത്തുമെങ്കിലും സമരം തീർക്കാനാകാത്തത് പ്രതിസന്ധി കൂട്ടുന്നു.
സ്വപ്നപദ്ധതിയിൽ കടുത്ത അനിശ്ചിതത്വമാണ്. പദ്ധതിക്കെതിരായ ലത്തീൻ അതിരൂപതയുടെ സമരം 54 ആം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് മൂലമുള്ള 100 കോടി നഷ്ടപരിഹാരം സർക്കാറിനോട് ചോദിക്കുന്ന അദാനി അടുത്ത വർഷം കപ്പലടുക്കില്ലെന്നും അറിയിച്ചുകഴിഞ്ഞു. സമരം വഴിയുള്ള പ്രതിസന്ധിയിൽ സർക്കാറിനെ സമ്മർദ്ദത്തിലാക്കുന്ന അദാനിയെ കരാർ പ്രകാരം 2019ൽ പണിതീരേണ്ടതായിരുന്നുവെന്ന കാര്യം തുറമുഖമന്ത്രി ഓർമ്മിപ്പിക്കുന്നു.നേരത്തെ പലകാരണം പറഞ്ഞ് അദാനി പണി നീട്ടിക്കൊണ്ടുപോയത് ഉന്നയിച്ചാണ് സർക്കാറിൻറെ തിരിച്ചടി. നേരത്തെ തന്നെ കരാർ ലംഘനം കാണിച്ച് അദാനിയും സർക്കാറും നൽകിയ പരാതികൾ ആർബിട്രേഷൻറെ പരിഗണനയിലാണ്. ഇതിനിടെയാണ് സർക്കാറിന് കീഴിലുള്ള വീഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് നഷ്ടപരിഹാരം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന ശുപാർശ സർക്കാറിന് നൽകിയത്. സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസിൽ നിലപാട്.
എരിതീയിൽ എണ്ണയൊഴിക്കുന്നതായതിനാൽ വിസിൽ ശുപാർശ പരിഗണിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. സമരക്കാരെ പിണക്കാതെ കോടതി വഴിയും ചർച്ചയിലൂടെയുമുള്ള സമവായ സാധ്യതയാണ് സർക്കാർ തേടുന്നത്. അദാനിയുമായുള്ള ചർച്ചയിൽ കരാർ കാലാവധി നീട്ടുന്നതടക്കമുള്ള ധാരണയുണ്ടായാലും സമരം തീരാതെ പദ്ധതി ഒരിഞ്ചും മുന്നോട്ട് പോകില്ല എന്നുള്ളതാണ് സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നത്.
