ന്യൂനപക്ഷ ആനുകൂല്യങ്ങള്‍: 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും

By Web TeamFirst Published May 29, 2021, 11:39 AM IST
Highlights

80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. 

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും.  80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. 

സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചിയിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ കൈവശമുളള ഏറ്റവും പുതിയ സെൻസസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അർഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീംന്യൂന പക്ഷങ്ങൾക്ക് മാത്രമായി കേരളത്തിലെ ഇടത് വലത് സർക്കാരുകൾ നൽകുന്നെന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിക്കൊടുവിലാണ് ഈ വകുപ്പുതന്നെ ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്.

click me!