
'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന പ്രചരണ വാക്യമോടെയാണ്് ഇടതുപക്ഷം കഴിഞ്ഞ ഇലക്ഷനെ നേരിട്ട് ചരിത്രവിജയം കുറിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം കേരളം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ പിണറായി സര്‍ക്കാരിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ടാകണം തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് അത്രമേല്‍ ഉറപ്പുപറയുന്നതും. പുതിയ പരസ്യവാചകം ഒരേസമയം പ്രതീക്ഷ പങ്കുവയ്ക്കലും, വോട്ടര്‍മാര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കലുമാണ്.
അഞ്ചുവര്‍ഷം മുന്‍പ് പ്രകടന പ്രതികയില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം ചെയ്തു നിറവേറ്റി ഇലക്ഷനെ നേരിടുന്നത് തന്നെയാണ് ഭരണം തുടരുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കാനുള്ള പ്രധാനകാരണം. 'പ്രകടന പത്രികയൊക്കെ വെറുതേയല്ലേ, അതെല്ലാം നടപ്പിലാക്കാന്‍ കഴിയുമോ' എന്ന് ചോദിച്ച രാഷ്ട്രീയക്കാരുള്ള നാടണിതെന്നോര്‍ക്കണം. അവരുടെയൊക്കെ മുന്‍പിലാണ് വികസനത്തിന്റെ കേരള മോഡലുമായി ഈ കൊച്ചു സംസ്ഥാനം തലയുയര്‍ത്തി നില്‍ക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കാര്‍ഷികം തുടങ്ങി സമസ്ത മേഖലകളിലും അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍തന്നെ സമഗ്ര വികസനം ഉറപ്പാക്കാന്‍ എല്‍ഡിഎഫിനായി എന്ന വസ്തുതയാണ് പിണറായി വിജയന്‍ സര്‍ക്കാരിനെ ശ്രദ്ധേയമാക്കുന്നത്. നിയമസഭ ഇലക്ഷന് മുന്നേയുള്ള സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയ സമ്പൂര്‍ണ വിജയവും ഇടതു പാളയത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
ഇത്രയധികം അഗ്‌നീപരീക്ഷണങ്ങള്‍ നേരിട്ട സര്‍ക്കാര്‍ വേറെയില്ല എന്നതാണ് സത്യം. രണ്ട് പ്രളയം, ഓഖി, നിപ, കൊവിഡ് തുടങ്ങി ജനജീവിതം തന്നെ കീഴ്മേല്‍ മറിഞ്ഞ പ്രതിസന്ധികളുണ്ടായി. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും ചെറുത്തുനില്‍പ്പിലൂടെയും അതിനെയൊക്കെ അതിജീവിക്കാന്‍ കേരളത്തിനായി. ഉറപ്പുള്ളൊരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന് അപ്പോഴൊക്കെ കേരള ജനതയ്ക്ക് ബോധ്യപ്പെട്ടു. കൊവിഡിന്റെ സമയത്തും ആരും പട്ടിണി കിടന്നില്ല. ക്ഷേമപെന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാക്കി വര്‍ദ്ധിപ്പിച്ചു. ഒപ്പം അത് കൃത്യമായ സമയത്ത് വീട്ടിലുമെത്തിച്ചു. ഏവര്‍ക്കും സൗജന്യ കിറ്റുകള്‍ നല്‍കി. സൗജന്യ ചികിത്സയുമൊരുക്കി. വ്യക്തമാണ്, എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താന്‍ എല്‍ഡിഎഫിനായി.
ഇനി തുടരുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. പോളിംഗ് ബൂത്തുകളില്‍ ചെല്ലുമ്പോള്‍ മലയാളിയുടെ മനസിലെന്തായിരിക്കും? എന്തായാലും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ പേമാരിയിലും മഹാമാരിയിലും പകച്ചുനിന്ന ഒരു ജനതയ്ക്കും താങ്ങായും തണലായും നിലകൊണ്ട് ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടായിരുന്നു. ഉറപ്പിച്ചു പറയാമത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam